ചവിട്ടി താഴ്ത്തുമ്പോഴും നേട്ടങ്ങൾ കൊയ്ത് കേരളം; പുതിയ റിപ്പോർട്ടിങ്ങനെ…

കേരളം വീണ്ടും നേട്ടത്തിന്റെ നെറുകയിൽ. തൊഴിൽ സാധ്യത കുറവായ ഇടമാണ് കേരളം എന്ന വലതുപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങളെ പൊളിച്ചടുക്കുന്ന റിപ്പോർട്ടാണ് ദേശീയ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ചെറുപ്പക്കാർ ഏറ്റവും അധികം ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നത് കേരളത്തിൽ ആണ്. അതുപോലെ തന്നെ പ്രായ-ലിംഗ ഭേദമന്യേ എല്ലാവരും കൂടുതൽ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും ആണ് ഇന്ത്യയിൽ മുന്നിട്ട് നിൽക്കുന്നത്. വനിതകൾ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ കൊട്ടിഘോഷിക്കാത്ത ഈ വിവരം മന്ത്രി എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റായി പങ്കുവെക്കുകയായിരുന്നു.

ALSO READ: കുറുവടി തൂക്കി കേറിപ്പോരാൻ ഇത് ശാഖയല്ല യൂണിവേഴ്സിറ്റി സെനറ്റാണ്, ഏമാന്റെ കുറിപ്പടി കൊണ്ട് ചെന്ന് ഹൽവ കഴിച്ച് കടപ്പുറത്തെ കാറ്റും കൊണ്ടിരിക്കൂ; പി എം ആർഷോ

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
സംഘപരിവാർ കോൺഗ്രസ് നേതൃത്വത്തിലുള്ള വലതുപക്ഷത്തിന് കടുത്ത നിരാശയുണ്ടാക്കുന്ന മറ്റൊരു അഭിമാന നേട്ടം കൂടി കേരളം സ്വന്തമാക്കിയിരിക്കുന്നു. കേരളം മഹാമോശമാണെന്നും കേരളത്തിന്റെ നേട്ടങ്ങളെല്ലാം വെറും തള്ളാണെന്നും നിരന്തരം ആക്ഷേപിച്ച് സായോജ്യമടയുന്നവരാണല്ലോ സംഘി-കോൺഗ്രസ് വൃത്തങ്ങൾ. പക്ഷേ, അവർക്ക് നിരന്തരം തിരിച്ചടി നൽകുന്ന നേട്ടങ്ങളാണ് കേരളത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇത്തവണ ഇന്ത്യാ സ്കിൽസ് റിപ്പോർട്ടാണ് അവർക്ക് തിരിച്ചടി നൽകുന്നത്. 2024ലെ റിപ്പോർട്ട് ഇന്ത്യയിലെ യുവജനങ്ങൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന തൊഴിലിടം കേരളമാണെന്ന് കണ്ടെത്തിയിരിക്കുന്നു. പ്രായവ്യത്യാസമില്ലാതെ സ്ത്രീകളും പുരുഷന്മാരും ഒരേപോലെ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരങ്ങളിൽ കൊച്ചിയും തിരുവനന്തപുരവും ഇന്ത്യയിൽ മുൻ നിരയിലാണ്. വനിതകൾ ഏറ്റവും കൂടുതൽ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന നഗരം കൊച്ചിയാണ്. കമ്പ്യൂട്ടർ സ്കില്ലിന്റെ കാര്യത്തിൽ ഇന്ത്യയിൽ ഒന്നാമത്തെ നഗരം തിരുവനന്തപുരവും മൂന്നാമത്തെ സംസ്ഥാനം കേരളവുമാണ്. കേരളത്തിലെ കുട്ടികൾ കമ്പ്യൂട്ടർ സ്കില്ലിൽ കൈവരിച്ച ഉയർന്ന മുന്നേറ്റം റിപ്പോർട്ട് എടുത്തുപറയുന്നു. കമ്പ്യൂട്ടറിനെ എതിർക്കുന്നവർ എന്ന പഴയ പല്ലവി മാത്രം പാടിനടന്നവർ ഇനി എന്തുപറയും?

ALSO READ: ഇനിയും വെല്ലുവിളിക്കാൻ ആണ് വിഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ സ്കിൽ ഡെവലപ്മെന്റ് സംരംഭമായ അസാപ് കേരളയെ റിപ്പോർട്ട് പ്രത്യേകമായി അഭിനന്ദിച്ചിട്ടുണ്ട്. ഐ ടി, കമ്പ്യൂട്ടർ സയൻസ്, എഞ്ചിനീയറിംഗ് എന്നീ മേഖലകളിലാണ് കേരളത്തിൽ ഏറ്റവും അധികം പേർക്ക് തൊഴിൽ നൈപുണ്യമുള്ളത് എന്ന് റിപ്പോർട്ട് പറയുന്നു. ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം, കമ്പ്യൂട്ടർ പരിജ്ഞാനം, സംഖ്യാ നൈപുണ്യം, വിമർശനാത്മക ചിന്ത എന്നീ മേഖലകളിൽ കേരളത്തിലെ യുവാക്കൾ രാജ്യത്ത് തന്നെ ഒന്നാമതാണ്. അതായത് കമ്പ്യൂട്ടറിനെ എതിർത്തവരെന്ന പഴയ പാട്ടും പാടി കേരളത്തിലെ വലതുപക്ഷത്തിന് ഇനി നടക്കാനാവില്ലെന്ന് അർത്ഥം. കേരളത്തിൽ ഉടനീളം അസാപ് സ്ഥാപിച്ച കമ്യൂണിറ്റി സ്കിൽ പാർക്കുകളും അവിടങ്ങളിലെ സെന്റർ ഓഫ് എക്സലൻസും നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകുന്ന രാജ്യത്തെ തന്നെ ഏറ്റവും മികച്ച മാതൃകകളെന്നും റിപ്പോർട്ട് പറയുന്നു.

ഇനി ഈ റിപ്പോർട്ട് ആരുടേതാണെന്ന് കൂടി അറിയുക. ഗൂഗിൾ, കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ (എ ഐ സി ടി ഇ ), എഐയു, ടാഗ്ഡ് എന്നിവരുമായി ചേർന്ന് വീബോക്സ് നടത്തിയ നാഷണൽ എംപ്ലോയബിലിറ്റി ടെസ്റ്റിലൂടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രകാശനം ചെയ്ത ഈ റിപ്പോർട്ടിനെക്കുറിച്ച് ദേശീയ മാധ്യമങ്ങളെല്ലാം ഇന്ന് പ്രാധാന്യത്തോടെ വാർത്ത കൊടുത്തിട്ടുണ്ട്. മലയാള മാധ്യമങ്ങളിൽ അധികം ഇതു കണ്ടിട്ടില്ല. ഇന്ത്യൻ എക്സ്പ്രസിന്റെ വാർത്ത ഇതോടൊപ്പം നൽകുന്നു.

ALSO READ: നവകേരള സദസ് ഇന്ന് തലസ്ഥാനത്ത്; ആവേശത്തോടെ വരവേറ്റ് ജനങ്ങൾ

കേരളം മോശമാണെന്നും ഇവിടെ തൊഴിൽ സാധ്യതകളില്ലാത്തത് കൊണ്ട് ചെറുപ്പക്കാരെല്ലാം നാടു വിടുന്നു എന്നും നിരന്തരം ഓരിയിടുന്നവർക്കുള്ള മറുപടിയാണ്, ചെറുപ്പക്കാർ ഏറ്റവുമധികം ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നത് കേരളത്തിലാണ് എന്ന ഈ റിപ്പോർട്ട്. ഇതിപ്പോൾ കേന്ദ്രസർക്കാർ ഏജൻസികൾ കൂടി ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ട് ആയതുകൊണ്ട് സംഘികൾ എന്തുപറയും? കേരളത്തെ അവഹേളിക്കുന്നവർക്ക് ഈ വസ്തുതകളുടെ മുന്നിൽ ഉത്തരം മുട്ടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News