
വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ബ്രദർഹുഡ് നേതാക്കളുടെ ഫോട്ടോകൾ പ്രദർശിപ്പിച്ചതിൽ മുസ്ലിം സമുദായത്തിൽ ഒറ്റപ്പെട്ട് ജമാഅത്തെ ഇസ്ലാമി. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് കൂടി പ്രസ്തുത സമരത്തെ തള്ളിപ്പറഞ്ഞതോടെയാണിത്. നേരത്തേ, മുസ്ലിം സമുദായത്തിലെ പ്രബല വിഭാഗങ്ങളായ ഇരു സമസ്തകൾ ജമാഅത്തിനെതിരെ രംഗത്തെത്തിയിരുന്നു. മാത്രമല്ല, മുജാഹിദ് വിഭാഗവും രംഗത്തെത്തി. പിന്നാലെയാണ് ലീഗ് ജന. സെക്രട്ടറി പി എം എ സലാമും നിലപാട് വ്യക്തമാക്കിയത്.
സമരത്തില്‍ തീവ്രവാദ സ്വഭാവമുള്ള മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചതിനെ അനുകൂലിക്കില്ലെന്നാണ് സലാം പറഞ്ഞത്. ഒറ്റക്കെട്ടായി ഈ നിയമത്തിനെതിരെ പോരാടുമ്പോള്‍ സോളിഡാരിറ്റിയും എസ് ഐ ഒയും നടത്തുന്ന ഇത്തരം പ്രതിഷേധങ്ങള്‍ സമുദായത്തിന് തിരിച്ചടിയുണ്ടാക്കുമെന്നും മതേതര ഇന്ത്യയില്‍, സൗദി അറേബ്യ ഉള്‍പ്പെടെ കരിമ്പട്ടിയില്‍പ്പെടുത്തിയ ബ്രദര്‍ ഹുഡിന് എന്ത് പ്രസക്തിയെന്നും എ പി സമസ്ത നിലപാട് വ്യക്തമാക്കിയിരുന്നു.
ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പുതിയ വഖഫ് നിയമ ഭേദഗതിക്കെതിരെ സമരമുഖത്ത് നിലയുറപ്പിച്ച നേരത്ത് ലോക ചരിത്രത്തില്‍ വില്ലന്‍മാരായി നില്‍ക്കുന്ന ഒരു സംഘത്തെ അനവസരത്തില്‍ എന്തിന് എഴുന്നള്ളിച്ചുവെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ബാധ്യത ജമാഅത്തിനുണ്ടെന്ന് ഇ കെ സമസ്ത നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞിരുന്നു. ജമാഅത്തിന്റെ ഗതകാല ചെയ്തികള്‍ മുസ്ലിം സമുദായത്തിനുണ്ടാക്കിയ പരിക്കുകള്‍ ചെറുതല്ല. മുനമ്പം മുതല്‍ തളിപ്പറമ്പ് വരെ നടക്കുന്ന വഖഫ് കൊള്ളയിലെ ചര്‍ച്ചയിലേക്ക്, സമുദായത്തിന് അപമാനമായി ബ്രദര്‍ഹുഡും കടന്നുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിദ്വേഷ അജണ്ട നിറച്ച സമര രീതികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും എസ്.ഐ.ഒ – സോളിഡാരിറ്റി സമരം തെറ്റായ സന്ദേശം നല്‍കിയെന്നും വഖഫ് സമരത്തിന് പൊതുപിന്തുണ ഇല്ലാതാക്കുന്ന നീക്കമാണിതെന്നും മുജാഹിദ് സംഘടനയായ കെ എന്‍ എം പ്രസ്താവന പുറപ്പെടുവിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here