
കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ആദ്യഘട്ട റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കടുത്ത വിമർശനവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേന്ദ്രത്തിന്റേത് അങ്ങേയറ്റത്തെ മര്യാദകേടാണെന്നും, ഫെഡറൽ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന ഇടുങ്ങിയ രാഷ്ട്രീയമാണ് ബിജെപി പയറ്റുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
ഔദ്യോഗികമായി സംസ്ഥാന വകുപ്പ് മന്ത്രിയെ പങ്കെടുപ്പിക്കുക എന്നതാണ് പാലിക്കപ്പെടേണ്ട നടപടിക്രമം. എന്നാൽ മന്ത്രിയെ ഒഴിവാക്കി പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ ചടങ്ങിൽ ഉൾപ്പെടുത്തിയത് ജനാധിപത്യപരമായ കീഴ്‌വഴക്കങ്ങളുടെ ലംഘനമാണ്. ഇത് മന്ത്രിയെ വ്യക്തിപരമായി അപമാനിക്കലല്ല, മറിച്ച് കേരളത്തെയും കേരളത്തിന്റെ മതനിരപേക്ഷതയെയുമാണ് വെല്ലുവിളിക്കുന്നത്. ഇതിന് കേരളം അർഹമായ മറുപടി നൽകുമെന്നും മന്ത്രി പറഞ്ഞു.
പൊതുപണം ഉപയോഗിച്ച് ബിജെപി രാഷ്ട്രീയ പ്രചരണം നടത്തുന്നു എന്നതിന്റെ തെളിവാണ് ഇത്തരം നീക്കങ്ങളെന്ന് അദ്ദേഹം ആരോപിച്ചു. താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ഇന്നലെ തന്നെ തീരുമാനിച്ചിരുന്നതായും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. വികസന പദ്ധതികളുടെ ക്രെഡിറ്റ് നേടിയെടുക്കാൻ സംസ്ഥാന സർക്കാരിനെ അവഗണിക്കുന്ന കേന്ദ്ര സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

