
പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് കേരള പ്രവാസി സംഘം. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. പ്രവാസി മലയാളികൾ വലിയ ആശങ്കയിലാണ് കഴിയുന്നതെന്ന് പ്രവാസിസംഘം ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി പറഞ്ഞു.
ഗൾഫ് രാജ്യങ്ങളിലും ഇറാൻ ഇസ്രയൽ എന്നിവിടങ്ങളിലുമായി ഒരു കോടിയോളം ഇന്ത്യക്കാർ കഴിയുന്നുണ്ട്. ഇതിൽ മലയാളികൾ 40 ലക്ഷത്തോളം വരും. കേരളത്തിന്റെ നട്ടെല്ലായ പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ താമസിക്കുന്ന ഗൾഫ് മേഖലയിൽ മുമ്പെങ്ങുമില്ലാത്ത ആശങ്ക നിലനിൽക്കുന്നു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ലക്ഷക്കണക്കിന് മലയാളികളുടെ തൊഴിലും ജീവിതവും പ്രതിസന്ധിയിലാക്കുന്നുണ്ട്. എംബസികളുമായി ആലോചിച്ച് അടിയന്ത സാഹചര്യം നേരിടാനുള്ള ഒരുക്കം കേന്ദ്ര സർക്കാർ നടത്തണമെന്ന് പ്രവാസിസംഘം ജനറൽ സെക്രട്ടറി പറഞ്ഞു.
സംസ്ഥാന സർക്കാർ നോർക്ക റൂട്സ്, ലോക കേരള സഭയുമായി ചേർന്ന് കഴിയാവുന്ന ഇടപെടൽ നടത്തുന്നത് സ്വാഗതാർഹമാണ്. സാമ്രാജ്യത്വ ശക്തികളുടെ യുദ്ധക്കൊതിക്കെതിരെ ശക്തമായ ജനകീയ സമ്മർദ്ദം ഉയർത്തി കൊണ്ടുവരുമെന്നും കേരള പ്രവാസി സംഘം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

