
നെല്ലിന് സംസ്ഥാനങ്ങൾ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രാലയം അയച്ച കത്ത് രാജ്യസഭയിൽ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എം പി. നിലവിൽ കേന്ദ്രം നിശ്ചയിച്ച താങ്ങുവിലയായ 2,369 രൂപയ്ക്ക് പുറമെ കേരള സർക്കാർ നൽകുന്ന 631 രൂപ ബോണസ് നൽകുന്നതിലൂടെ ഒരു ക്വിന്റൽ നെല്ലിന് 3,000 രൂപയാണ് കേരളത്തിലെ കർഷകർക്ക് ലഭിക്കുന്നത്. കേന്ദ്രത്തിന്റെ കർഷക വിരുദ്ധമായ ഇത്തരം നീക്കങ്ങൾക്ക് കേരളം വഴങ്ങില്ലെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത് .
കേരളത്തിലെ നെൽകർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കമാണ് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര കൃഷി മന്ത്രാലയം നൽകിയ മറുപടിയിലൂടെ വ്യക്തമായത്. നെല്ലിനും ഗോതമ്പിനും കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയ്ക്ക് പുറമെ സംസ്ഥാനങ്ങൾ നൽകുന്ന അധിക ബോണസ് നിർത്തലാക്കണമെന്നായിരുന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കർശന നിർദ്ദേശം.
Also read: ശബരിമല സ്വർണമോഷണ കേസിൽ ഗോവർദ്ധന് ജാമ്യം നിഷേധിച്ചു
2026 ജനുവരി 9-ന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ, കേന്ദ്രത്തിന്റെ ദേശീയ നയങ്ങൾക്കും അനുസൃതമായി സംസ്ഥാനങ്ങൾ തങ്ങളുടെ കാർഷിക നയങ്ങളിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടത്. ഉൽപ്പാദനം വർദ്ധിക്കുന്നത് കേന്ദ്രത്തിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു എന്ന വിചിത്രമായ വാദമായിരുന്നു കേന്ദ്രം കാരണമായി പറഞ്ഞത്. നെല്ലിന് ബോണസ് നൽകുന്നതിന് പകരം പയർവർഗ്ഗങ്ങൾക്കും എണ്ണക്കുരുക്കൾക്കും പ്രാധാന്യം നൽകണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
നിലവിൽ കേന്ദ്രം നൽകുന്ന 2,369 രൂപയ്ക്ക് പുറമെ, കേരള സർക്കാർ സ്വന്തം ഖജനാവിൽ നിന്ന് 631 രൂപ അധിക ബോണസ് നൽകുന്നതിനാലാണ് കേരളത്തിലെ കർഷകർക്ക് ക്വിന്റലിന് 3,000 രൂപ ലഭിക്കുന്നത്. കേന്ദ്രത്തിന്റെനിർദ്ദേശം നടപ്പിലായാൽ സംസ്ഥാനത്തെ ആയിരക്കണക്കിന് കർഷകരുടെ ജീവിതമാണ് പ്രതിസന്ധിയിലാവുക. എന്നാൽ, കർഷകരെ വഞ്ചിക്കുന്ന ഈ നിലപാടിന് കേരളം വഴങ്ങില്ലെന്നും ഇൻസെന്റീവ് ബോണസ് പിൻവലിക്കില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട് .

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

