സംസ്ഥാന ചലച്ചിത്ര അവാർഡ്, മത്സരരംഗത്ത് 154 ചിത്രങ്ങൾ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനായുള്ള സിനിമകളുടെ പട്ടികയായി. സൂപ്പര്‍താരങ്ങളും അല്ലാത്തവരും നായികാനായകന്മാരായ 154 ചിത്രങ്ങളാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്നത്. ഇത് റെക്കോഡാണ്. കഴിഞ്ഞതവണ 142-ഉം അതിന് മുമ്പ് കൊവിഡ് കാലത്ത് 80 ചിത്രങ്ങളുമായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഇത്തവണ രണ്ട് പ്രാഥമിക ജൂറികൾ 77 സിനിമകൾ വീതം കണ്ട് വിലയിരുത്തും.

അതിൽ നിന്ന് മുപ്പതുശതമാനം ചിത്രങ്ങൾ മാത്രമാണ് അന്തിമ ജൂറിയുടെ പരിഗണനയ്ക്ക് വിടുക. അവാര്‍ഡ് പരിഗണനയക്ക് വന്ന ചിത്രങ്ങളുമായി ബന്ധമില്ലാത്ത ചലച്ചിത്ര പ്രവര്‍ത്തകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചലച്ചിത്ര അക്കാദമി. ജൂറി അധ്യക്ഷനെയും കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഈ മാസം അവസാനത്തോടെ ജൂറിയെ തീരുമാനിച്ച് മെയ് ആദ്യവാരം സ്ക്രീനിങ് തുടങ്ങാന്‍ കഴിയുമെന്നാണ് അക്കാദമിയുടെ പ്രതീക്ഷ.

മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്ത് മയക്കം, ഭീഷ്മ പർവം, റോഷാക്ക്,പുഴു, മോഹൻലാലിന്‍റെ ബ്രോ ഡാഡി, ട്വൽത്ത് മാൻ, എലോൺ, മോൺസ്റ്റർ. പൃഥ്വിരാജിന്‍റെ ജനഗണമന, കടുവ, കാപ്പ, തീർപ്പ്, ഗോൾഡ്, കുഞ്ചാക്കോബോബന്‍റെ ന്നാ താൻ കേസ് കൊട്, അറിയിപ്പ്, പകലും പാതിരാവും എന്നിവയും പട്ടികയിലുണ്ട്.

ലിജോ ജോസ് പെല്ലിശേരിയുടെ നൻപകൽ നേരത്തു മയക്കവും തരുൺ മൂർത്തിയുടെ സൗദി വെള്ളക്കയും വിവിധ ചലച്ചിത്ര മേളകളിൽ പുരസ്കാരങ്ങൾ നേടിയിരുന്നു. കുഞ്ചാക്കോ ബോബൻ കള്ളന്‍റെ വേഷത്തിലെത്തിയ ന്നാ താൻ കേസ് കൊട് ഉള്‍പ്പടെ പ്രമേയത്തിന്‍റെ വ്യത്യസ്തത കൊണ്ട് ജനശ്രദ്ധനേടിയ ഒട്ടേറെ ചിത്രങ്ങള്‍ വിധിനിര്‍ണയത്തിനുണ്ട്. പുറത്തിറങ്ങാത്ത ചിത്രങ്ങളാണ് കൂടുതലുമുള്ളത്. ജയരാജ്, സത്യൻ അന്തിക്കാട്, വിനയൻ, ടി.കെ രാജീവ് കുമാർ തുടങ്ങി പരിചയസമ്പന്നരായ സംവിധായകരും മത്സരിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News