24ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് കളമശേരിയിൽ വര്‍ണാഭമായ തുടക്കം

ഇരുപത്തി നാലാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് കൊച്ചി കളമശേരിയിൽ വര്‍ണാഭമായ തുടക്കം. വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇനി മൂന്ന് ദിവസം ഭിന്നശേഷി പ്രതിഭകൾ കലയുടെ കളമശേരിയിൽ കലയുടെ അരങ്ങൊരുക്കും

ഔദ്യോഗിക ഉദ്‌ഘാടനത്തിനും മുൻപ് പ്രധാന വേദിയുണർന്നു.
ചമയങ്ങളണിഞ്ഞ് ഭിന്ന ശേഷി പ്രതിഭകൾ ഇരുപത്തി നാലാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് സ്വാഗതമരുളി. വിദ്യാഭ്യാസ മന്ത്രിയും വിദ്യാർഥികളും ഒരുമിച്ച് ഉദ്ഘാടന തിരി തെളിയിച്ചു. ഇനി കളമശേരിക്ക് കലയുടെ മൂന്ന് നാളുകൾ.
കളമശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലാണ് കലോത്സവം നടക്കുന്നത്.1600 ൽ പരം കുട്ടികളാണ് കലോത്സവത്തിൽ മറ്റുരക്കുന്നത്.9 വേദികളിലായി 3 ദിവസങ്ങളിലായാണ് മത്സരം. ആദ്യ ദിവസം മൂന്ന് വേദികളിലായി ബുദ്ധി പരിമിതർക്കുള്ള മത്സരമാണ് നടക്കുക. നാളെയും മറ്റന്നാളുമായി കാഴ്ച,കേൾവി പരിമിതർക്കുള്ള മത്സരങ്ങൾ നടക്കും.
പഴയിടം മോഹനൻ നമ്പൂതിരിയാണ് കലോത്സവത്തിന് എത്തുന്നവർക്ക് ഭക്ഷണം ഒരുക്കുക. ഒരു നേരം 2000 പേർക്കുള്ള ഭക്ഷണമാണ് ഒരുക്കുന്നത്. വിവിധ ജില്ലകളിൽ നിന്നെത്തുന്ന മത്സരാർഥികൾക്ക് അടുത്തുള്ള സ്കൂളുകളിൽ താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. നവംബർ 11ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി രാജീവ്‌ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here