
കേരളത്തിൽ വോട്ട് പെട്ടിയിലാക്കി, മലയാളികൾ മനക്കണക്ക് കുട്ടിയിരിക്കുമ്പോൾ, അതിർത്തിക്കപ്പുറത്ത് തമിഴ്‌നാട് തെരഞ്ഞെടുപ്പ് ചൂടിലാണ്. തെരഞ്ഞെടുപ്പ് പ്രചരണ രീതിയിലും കേരളവും തമിഴ്‌നാടും തമ്മിൽ ചില വ്യത്യസ്തതകളുണ്ട്. കേരള – തമിഴ്നാട് അതിർത്തി പ്രദേശമായ കളിയക്കാവിളയിൽ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തെ കൗതുകകരമായ വ്യത്യാസങ്ങൾ ശ്രദ്ധേയമാകുന്നു. ഒരേ റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് സംസ്ഥാനങ്ങളിലെ വ്യത്യസ്തമായ പ്രചരണ രീതികളാണ് ഇപ്പോൾ ദൃശ്യമാകുന്നത്.
കേരളത്തിലെ പാറശാല മണ്ഡലത്തിൽ കഴിഞ്ഞ ഒൻപതാം തീയതിയോടെ വോട്ടെടുപ്പ് പൂർത്തിയായി. എൽഡിഎഫ് സ്ഥാനാർത്ഥി സികെ ഹരീന്ദ്രൻ, ബിജെപി, യുഡിഎഫ് സ്ഥാനാർത്ഥികൾ എന്നിവരുടെ പോസ്റ്ററുകളും കൊടിതോരണങ്ങളും ഫ്ലക്സ് ബോർഡുകളും കൊണ്ട് പ്രദേശം സജീവമാണ്. എന്നാൽ റോഡിന് തൊട്ടപ്പുറത്ത് തമിഴ്നാട്ടിലെ വിളവൻകോട് മണ്ഡലത്തിൽ സ്ഥിതി ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്.
തമിഴ്നാട്ടിൽ ഈ വരുന്ന 23-ാം തീയതിയാണ് വോട്ടെടുപ്പ് നടക്കുന്നത്. അവിടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റോഡ് വശങ്ങളിൽ ചുവരെഴുത്തുകൾക്കോ, പോസ്റ്ററുകൾക്കോ, ഫ്ലക്സ് ബോർഡുകൾക്കോ അവിടെ അനുമതിയില്ല. ഈ നിയന്ത്രണം മൂലം കേരളത്തിലേതു പോലെ തെരഞ്ഞെടുപ്പിന്റെ വലിയ ഓളം തെരുവുകളിൽ ദൃശ്യമല്ല. വാഹനങ്ങളിൽ അനൗൺസ്‌മെന്റുകൾ നടത്തിയാണ് സ്ഥാനാർത്ഥികൾ അവിടെ പ്രധാനമായും വോട്ട് തേടുന്നത്. അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ഈ പ്രചരണ വൈവിധ്യം അതിർത്തി പ്രദേശത്തെ പ്രധാന കൗതുകമായി മാറിയിരിക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

