
ദേശീയപാത വികസനത്തിനായി 5600 കോടി രൂപയും ജിഎസ്ടിയും ഉൾപ്പെടെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനവും നൽകാത്ത വിധത്തിലുള്ള വൻതുക ചെലവഴിച്ച് കേരളം ഈ രംഗത്ത് വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഒരു സംസ്ഥാനത്തിൻ്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ കടന്നുപോകുന്ന പൂർണമായ ദേശീയപാതാ വികസനത്തിനാണ് സംസ്ഥാന സർക്കാർ 5600 കോടിക്കൊപ്പം ജിഎസ്ടി അടക്കം നൽകിയത്. എന്നാൽ ദേശീയപാത പ്രവത്തനോദ്ഘാടന പരിപാടിയിൽ നിന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ഒഴിവാക്കി ആ സ്ഥാനത്ത് ഇരിക്കാൻ ഒരു യോഗ്യതയുമില്ലാത്ത ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മുൻ കേന്ദ്ര മന്ത്രി എന്ന സ്ഥാനവും നൽകി പരിഗണിച്ചത് പ്രതിഷേധാർഹമാണ്.
ദേശീയപാത അതോറിറ്റി നടത്തുന്ന ഹൈവേ വികസന പ്രവർത്തനങ്ങൾക്കായി ഏറ്റവും കൂടുതൽ തുക നൽകിയ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി നൽകിയിരുന്നു. ഇതിൽ നിന്ന് തന്നെ ഇന്ന് നടന്ന പരിപാടിയിൽ പങ്കെടുക്കാൻ കേരള സർക്കാർ പ്രതിനിധികള്‍ എത്രത്തോളം യോഗ്യരാണെന്ന് മനസിലാക്കാവുന്നതാണ്. ദേശീയപാത വികസനത്തിനായി കേരളം 5,580.74 കോടി രൂപ ചെലവഴിച്ചുവെന്ന് രാജ്യസഭയിൽ നിതിൻ ഗഡ്കരി നൽകിയ മറുപടിയിൽ നിന്ന് മനസിലാക്കാവുന്നതാണ്. ഹരിയാന (3,114 കോടി രൂപ), ഉത്തർപ്രദേശ് (2,301 കോടി രൂപ) തുടങ്ങി തൊട്ടടുത്തുള്ള മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ മുകളിലാണ് കേരളത്തിന്റെ സ്ഥാനമുള്ളത്.
യുഡിഎഫിൻ്റെ ഭരണകാലത്ത് ചെയ്യാൻ കഴിയില്ലായെന്ന് പറഞ്ഞ് ദേശീയപാത വികസന അതോറിറ്റി അടച്ചു പൂട്ടി പോയതാണ്. എന്നാൽ അതിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആ ദൗത്യം 2016ല്‍ ഏറ്റെടുത്തു. പിന്നീട് തൻ്റെ നിശ്ചയദാർഢ്യം കൊണ്ടാണ് ഇത്തരത്തിൽ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മുകളിലെത്താൻ നമ്മുടെ കൊച്ചു കേരളത്തിനായത്.
കേരളത്തേക്കാൾ എത്രയോ മടങ്ങ് ദൈർഘ്യമുള്ള ദേശീയപാത ശൃംഖലയുള്ള സംസ്ഥാനങ്ങളാണ് ഹരിയാനയും ഉത്തർപ്രദേശും. താരതമ്യേന കുറഞ്ഞ ഭൂപ്രദേശവും വളരെ കുറഞ്ഞ ദേശീയപാത ദൈർഘ്യവുമുള്ള സംസ്ഥാനമായിരുന്നിട്ടും, കേരളത്തിന്റെ 5,580.74 കോടി രൂപ എന്ന വിഹിതം ഈ വലിയ സംസ്ഥാനങ്ങളുടേതിനെക്കാൾ എത്രയോ അധികമാണെന്നത് കണക്കുകള്‍ പരിശോധിച്ചാൽ നമുക്ക് മനസിലാക്കാവുന്നതാണ്. ഓരോ സംസ്ഥാനത്തെയും ആകെ ദേശീയപാത ദൈർഘ്യവുമായി താരതമ്യം ചെയ്യുമ്പോൾ, കേരളത്തിന്റെ ഓരോ കിലോമീറ്ററിനുമുള്ള സംഭാവന ഇതിലും വളരെ കൂടുതലാണെന്ന് നമുക്ക് ഓരോരുത്തർക്കും വ്യക്തമാകും. കടുത്ത സാമ്പത്തിക പരിമിതികൾക്കിടയിലും ദേശീയപാത വികസനം സുഗമമാക്കുന്നതിന് സംസ്ഥാനം ഏറ്റെടുത്തിട്ടുള്ള അസാധാരണമായ സാമ്പത്തിക ബാധ്യതയാണ് ഈ കണക്കിലൂടെ അടിവരയിടുന്നത്.
യഥാർത്ഥത്തിൽ കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമായിരുന്ന ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിലാക്കുന്നതിനായി, കിഫ്ബി വഴി വായ്പയെടുത്താണ് ഈ തുക സംസ്ഥാനം സമാഹരിച്ചത്. എന്നിട്ടും സംസ്ഥാനത്തിന്റെ ആകെ വായ്പാ പരിധി നിശ്ചയിക്കുമ്പോൾ കിഫ്ബി വഴിയുള്ള ദേശീയ പാത വികസനത്തിനായി ചെലവഴിച്ച വായ്പ തുകകളെ അതിൽ നിന്നും ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ അംഗീകരിക്കാൻ കേന്ദ്ര സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വെച്ച് മാസങ്ങള്‍ക്ക് മുൻപ് മാർച്ചിൽ ദേശീയപാതയുടെ പൂർത്തീകരിച്ച ഭാഗങ്ങൾ തുറന്നു കൊടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നിട്ടാണ് സംസ്ഥാന സർക്കാരിനോട് കേന്ദ്ര സർക്കാർ അവഗണന കാട്ടിയതും ഭൂമി ഏറ്റെടുക്കാൻ സഹായിച്ച പൊതുമരാമത്ത് വകുപ്പ്, അതിൻ്റെ മന്ത്രിയായിട്ടുള്ള മുഹമ്മദ് റിയാസിനെ ബോധപൂർവ്വം ഒഴിവാക്കിയതും. സംസ്ഥാന സർക്കാരിൻ്റെ ഈ വലിയ സംഭാവനയെ മാറ്റി നിർത്തിയാണ് കേരളത്തോട് ഏറ്റവും വലിയ അവഗണന കേന്ദ്ര സർക്കാർ കാട്ടിയത്. ഈ തുക കേരള സർക്കാർ മുടക്കിയില്ലെങ്കിൽ ഈ ദേശീയപാതാ വികസനം നടക്കില്ലായിരുന്നു.
ആ രീതിയിൽ സംസ്ഥാന സർക്കാരിൻ്റെ മികവിന് നിതിൻ ഗഡ്കരി അടക്കം കണക്കുകള്‍ പുറത്ത് വിട്ട് മറുപടി നൽകിയിട്ടുമാണ് ഇത്തരത്തിലുള്ള അവഗണന നാം ഇന്ന് കണ്ടത്. ദേശീയപാത ഉദ്ഘാടനത്തിന് ഒരു യോഗ്യതയുമില്ലാത്ത ബിജെപി അധ്യക്ഷനെ വരെ വേദിയിൽ പിടിച്ചിരുത്തി പ്രൊട്ടോക്കോൾ ലംഘിച്ചിട്ടും പൊതുമരാമത്ത് മന്ത്രിയെ അതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി നിർത്തിയത് പ്രതിഷേധാർഹവും കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യവുമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




