
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ധനകാര്യ വകുപ്പിനെ മറികടന്ന്, പുറത്തുനിന്നുള്ള സ്വകാര്യ പാനലിനെക്കൊണ്ട് ധവളപത്രം തയ്യാറാക്കിയ നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പുറത്തിറക്കിയ ധവളപത്രത്തിലെ ക്രമപ്രശ്നങ്ങളെയും അതിലെ രഹസ്യസ്വഭാവത്തെയും കുറിച്ച് കെ.യു. ജനീഷ് കുമാറും മുഹമ്മദ് റിയാസും നടത്തിയ സംഭാഷണം ശ്രദ്ധ നേടുകയാണ്.
സാധാരണയായി സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ധവളപത്രങ്ങൾ തയ്യാറാക്കേണ്ടത് ധനകാര്യ വകുപ്പാണ്. 2011-ലും 2016-ലും പുറത്തിറക്കിയ ധവളപത്രങ്ങൾ ധനകാര്യ വകുപ്പ് മുഖേനയാണ് തയ്യാറാക്കിയത്. എന്നാൽ ഇത്തവണ പുറത്തുനിന്നുള്ള ഒരു പാനലിനെ ഇതിനായി നിയോഗിച്ചത് ഗുണകരമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. സംസ്ഥാനത്തിന്റെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ കൈകാര്യം ചെയ്യേണ്ട ധവളപത്രം തയ്യാറാക്കാൻ പുറത്തുള്ളവരെ ഏൽപ്പിച്ചത് ഗൗരവകരമായ വിഷയമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ALSO READ: “സീറ്റ് ബെൽറ്റ് ഇടാനും ‘അനുമതി’ ഉണ്ടത്രേ!”; വി ഡി സതീശനെ ട്രോളി കെ.യു ജനീഷ് കുമാർ
കഴിഞ്ഞ കാലങ്ങളിലെ കോൺഗ്രസ് സർക്കാരുകളുടെയും ഉമ്മൻചാണ്ടി സർക്കാരിന്റെയും പ്രവർത്തന രീതികളെപ്പോലും അംഗീകരിക്കാത്ത രീതിയിലാണ് ഇപ്പോഴത്തെ നീക്കങ്ങളെന്ന് വിമർശനമുയർന്നു. “ഞാനാണ് ശരി” എന്ന ഭാവമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ഇത് ഒരു പൊളിറ്റിക്കൽ ഡോക്യുമെന്റായി മാറിയെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
ധവളപത്രം പൂർണ്ണമായും വായിച്ച ശേഷം അതിലെ മറ്റു സാങ്കേതികവും രാഷ്ട്രീയവുമായ വിഷയങ്ങളിൽ കൂടുതൽ പ്രതികരണം നടത്തുമെന്നും നേതാക്കൾ വ്യക്തമാക്കി. സംസ്ഥാന ധനകാര്യ വകുപ്പിനെ നോക്കുകുത്തിയാക്കി കൊണ്ടുള്ള ഇത്തരമൊരു നീക്കം ജനാധിപത്യ രീതികൾക്ക് നിരക്കാത്തതാണെന്നാണ് എൽ.ഡി.എഫിന്റെ പ്രധാന ആക്ഷേപം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

