പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ല:മന്ത്രി വി ശിവൻകുട്ടി

പാഠപുസ്തകങ്ങളിൽ ചരിത്രത്തെ വികലമാക്കി അവതരിപ്പിക്കാനുള്ള കേന്ദ്ര നടപടി കേരളം അംഗീകരിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ വിരുദ്ധമായി സങ്കുചിത രാഷ്ട്രീയ ലാക്കോടെയുള്ള പാഠപുസ്തക നിർമിതി അക്കാദമികമായി നീതീകരിക്കാൻ കഴിയില്ല. ഇത് ഫലത്തിൽ പഠന കാര്യങ്ങളിൽ വിദ്യാർഥികളെ പുറകോട്ടടിപ്പിക്കും.

ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പാഠപുസ്തകങ്ങളിൽ എൻസിഇആർടി നടത്തിയ മാറ്റങ്ങളെക്കുറിച്ച് വാർത്തകൾ കണ്ടു. യാഥാർത്ഥ്യങ്ങളോട് നീതിപുലർത്താത്ത തരത്തിൽ പാഠപുസ്തകം നിർമ്മിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ് , നിരാകരിക്കലാണ്. കേരളം അതിന് ഒരു വിധത്തിലും കൂട്ടുനിൽക്കില്ല.ചരിത്രം , ഹിന്ദി, പൗരശാസ്ത്രം, രാഷ്ട്ര തന്ത്രം പാഠപുസ്തകങ്ങളിലാണ് കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയം അക്കാദമിക കാര്യങ്ങളിൽ പോലും വർഗ്ഗീയവത്ക്കരണം നടത്തുമോ എന്ന ആശങ്ക കേരളം നയരൂപീകരണവേളയിൽ തന്നെ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. കേരളത്തിന്റെ ആശങ്ക പൂർണ്ണമായും ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നാണ് വാർത്തകൾ വഴി മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ കേരളം പ്രകടിപ്പിച്ച വിയോജിപ്പുകൾ നിലനിൽക്കുന്നു. വിദ്യാഭ്യാസം എന്നത് സമവര്‍ത്തി പട്ടികയില്‍ (കണ്‍കറന്റ് ലിസ്റ്റ്) ആണ്. കേന്ദ്രീകരണ നിർദേശങ്ങളിൽ കേരളത്തിന് ആശങ്കയുണ്ട്. ദേശീയ നയം അതേപടി നടപ്പാക്കുന്ന കാര്യത്തിൽ കേരളത്തിന് സ്വാഭാവികമായും ബുദ്ധിമുട്ടുണ്ടാകും. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ട ഘട്ടം വരുമ്പോൾ ഓരോ പ്രശ്നത്തെയും അടിസ്ഥാനമാക്കി അതത് ഘട്ടത്തിൽ മാത്രമേ പ്രതികരിക്കാന്‍ കഴിയൂവെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News