‘കേന്ദ്രം ഒഴിവാക്കിയവ കേരളം പഠിപ്പിക്കും; അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ എത്രപേര്‍ക്ക് സാധിക്കും?’: മുഖ്യമന്ത്രി

കേന്ദ്രം ഒഴിവാക്കിയ ചരിത്ര ഭാഗങ്ങള്‍ കേരളം പഠിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പാഠപുസ്തകങ്ങളില്‍ ചരിത്രഭാഗങ്ങള്‍ നേരത്തേയുണ്ടായിരുന്നു. ഇനിയും അത് ഉണ്ടാകുമെന്നു തന്നെയാണ് വ്യക്തമാക്കാനുള്ളത്. എന്തുവന്നാലും അത് മാറ്റുന്ന പ്രശ്‌നമില്ല. അങ്ങനെ ഒരു തീരുമാനമെടുക്കാന്‍ എത്ര പേര്‍ക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി ചോദിക്കുന്നു.

ഗാന്ധി വധം അടക്കം പല വിഷയങ്ങളും അവര്‍ മനഃപൂര്‍വം ഒഴിവാക്കുകയാണ്. ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെക്കുറിച്ചോ ആര്‍എസ്എസ്, സംഘപരിവാറിനെക്കുറിച്ചോ പറയുന്നില്ല. ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ ഭാവിയിലെ കുഞ്ഞുങ്ങള്‍ അറിയരുത് എന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ചരിത്രം പ്രത്യേക രീതിയില്‍ മാറ്റി എഴുതണം. ഈ രാജ്യത്തിന്റെ സുപ്രധാന മുഹൂര്‍ത്തങ്ങളിലും പ്രക്ഷോഭങ്ങളിലും ഒരു പങ്കും വഹിക്കാത്തവരാണ് ആര്‍എസ്എസും സംഘപരിവാറും. ആ യാഥാര്‍ത്ഥ്യം ആരും അറിയരുതെന്നാണ്. അതിന് അവര്‍ക്ക് ചരിത്രം തിരുത്തിയെഴുതണമെന്നാണ് അവര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൗരത്വ ഭേദഗതി വിഷയത്തില്‍ അടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ആദ്യം ശബ്ദം ഉയര്‍ന്നത് കേരളത്തില്‍ നിന്നാണ്. പൗരത്വഭേദഗതി കേരളത്തില്‍ നടപ്പിലാക്കില്ല എന്നു തന്നെ കേരളം നിലപാടെടുത്തു. ചിലര്‍ക്ക് അക്കാര്യത്തില്‍ സംശയമുണ്ടായിരുന്നു.
നടപ്പാക്കില്ല എന്ന് പറഞ്ഞാല്‍ നടപ്പാക്കില്ല എന്നു തന്നെയാണ്. വര്‍ഗീയ നീക്കങ്ങള്‍ ഉയരുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കാന്‍ രംഗത്തിറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News