
റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗം മറുനാടൻ മലയാളികൾക്കിടയിലും വ്യവസായ ലോകത്തും വലിയ ഞെട്ടലുണ്ടാക്കി. റോയിയുടെ വിയോഗത്തിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ രംഗത്തെത്തി.
ഒരു സഹോദരനെ നഷ്ടപ്പെട്ട വേദനയാണ് സി ജെ റോയിയുടെ വിയോഗം എനിക്കുണ്ടാക്കുന്നത്. വ്യക്തിപരമായ ബന്ധമുള്ള ആളായിരുന്നു അദ്ദേഹം. അഞ്ചുമണിയോടെ ഈ വാർത്ത അറിഞ്ഞശേഷം അതീവ ബുദ്ധിമുട്ടിലൂടെയാണ് ഞാൻ കടന്നുപോകുന്നത് എന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
സി ജെ റോയ് അഭിമാനിയായ സംരംഭകനായിരുന്നുവെന്നും പേരിന് കളങ്കം വരുമോ എന്ന ആശങ്കയാകാം ആത്മഹത്യയിലെത്തിച്ചത്.തന്റെ സ്ഥാപനത്തിൽ പരിശോധന നടന്നപ്പോൾ താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന ഉറപ്പുണ്ടായിരുന്നു. അത് പോലെ തന്നെയാണ് റോയിയും പ്രധാന കാര്യം റോയ് അഭിമാനി ആയിരുന്നു എന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
വ്യവസായ രംഗത്ത് പേരുകേട്ട വ്യക്തിയായിരുന്നു സി ജെ റോയിയെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. സമൂഹത്തിനുവേണ്ടി എന്തും ചെയ്യാൻ സന്നദ്ധനായ ദാനധർമ്മിയും ജനങ്ങൾക്ക് സഹായം നൽകുന്നതിൽ മുന്നിൽ നിന്ന വ്യക്തിയുമായിരുന്നു അദ്ദേഹം. വാക്കിന് വില കൽപ്പിക്കുന്ന മാന്യനായ ബിസിനസുകാരനെയാണ് കേരളത്തിന് നഷ്ടമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സി ജെ റോയിയുടെ വിയോഗം മറുനാടൻ മലയാളികൾക്ക് വലിയ വേദനയുണ്ടാക്കിയ സംഭവമാണെന്നും, വീട്ടിലെ ഒരു സഹോദരനെ നഷ്ടപ്പെട്ടതുപോലുള്ള ശൂന്യതയാണ് ഇപ്പോൾ അനുഭവപ്പെടുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


