
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗികപീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ. രാഹുലിനെതിരായ ആരോപണം ഇന്നോ മിനിഞ്ഞാന്നോ വന്നതല്ലെന്നും, കഴിഞ്ഞ ആറേഴ് മാസമായി കേരള ഗവൺമെന്റ് ഒരു സമിതി വെച്ച് പരാതി അന്വേഷിച്ചു നടക്കുകയായിരുന്നുവെന്നും ഡി.സി.സി അധ്യക്ഷൻ പറഞ്ഞു. അന്ന് പെൺകുട്ടി ഒളിവിലായിരുന്നോ എന്നായിരുന്നു എ തങ്കപ്പൻ ചോദിച്ചത്. അന്തസ്സായി പറയേണ്ട കാര്യം ഈ സമയത്ത് വന്നതിലാണ് തനിക്ക് സംശയമുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം വന്നപ്പോഴാണ് ഇതൊക്കെ വന്നതെന്നും, കേരള ഗവൺമെന്റ് പ്രതിസന്ധിയിലായി നിൽക്കുമ്പോൾ വന്ന ചെറിയൊരു അവതാരമായി മാത്രമേ ഇതിനെ കാണുന്നുവെന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രാഹുൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നുവെങ്കിലും, അത് ഔദ്യോഗികമായിരുന്നില്ലെന്ന് ഡി.സി.സി അധ്യക്ഷൻ വ്യക്തമാക്കി.
രാഹുലിനെതിരെ ഓഡിയോകളും ഒരുപാട് തെളിവുകളും പുറത്തുവന്നിട്ടുണ്ടെങ്കിലും, ഒറ്റയടിക്ക് പറഞ്ഞതുകൊണ്ട് ഒരാൾ തെറ്റുകാരനാവുകയോ അല്ലാതിരിക്കുകയോ ചെയ്യുന്നില്ല. ഗവൺമെന്റിന്റെ എൻക്വയറിയും പോലീസും ഉൾപ്പെടെ കാര്യങ്ങൾ അന്വേഷിച്ച് അദ്ദേഹം കുറ്റം ചെയ്തതാണോ എന്ന് സ്ഥിരീകരിക്കട്ടെ. നിയമപ്രകാരം ശിക്ഷിക്കപ്പെടുമ്പോൾ മാത്രമാണ് രാഹുൽ എം.എൽ.എ സ്ഥാനത്ത് നിന്ന് മാറേണ്ടതുള്ളൂ. ഒരു പരാതിയുടെ പേരിൽ മാത്രം എത്ര ആളുകൾ പോകേണ്ടിവരുമെന്നും അദ്ദേഹം ചോദിച്ചു.
പാർട്ടി സസ്പെൻഡ് ചെയ്ത ഒരാൾ എവിടെ പോകുന്നെന്ന് തങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല. രാഹുൽ ഒളിവിലാണോ എന്നത് തനിക്കറിയില്ലെന്നും, ഇന്നുവരെ താൻ രാഹുലുമായി ബന്ധപ്പെട്ടിട്ടില്ലെന്നും അധ്യക്ഷൻ പറഞ്ഞു. എം.എൽ.എ. ഓഫീസ് പൂട്ടിയിടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, അദ്ദേഹം ഇവിടെ ഇല്ലെങ്കിൽ എപ്പോഴും എം.എൽ.എ ഓഫീസ് പൂട്ടിയിടാറുണ്ടെന്നും അദ്ദേഹം മറുപടി നൽകി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

