
ലൈംഗികാതിക്രമക്കേസിൽ ഉൾപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലും മുതിർന്ന കോൺഗ്രസ് നേതാവ് പി ജെ കുര്യനും തമ്മിൽ രഹസ്യം പറയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. പെരുന്നയിൽ എൻഎസ്എസ് ആസ്ഥാനത്ത് മന്നംജയന്തിയുമായി ബന്ധപ്പെട്ട പരിപാടിക്കിടെയാണ് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം കൂടിയായ പി ജെ കുര്യൻ, രാഹുൽ മാങ്കൂട്ടവുമായി രഹസ്യം പറയുന്ന ദൃശ്യം പുറത്തുവന്നത്.
ഇതോടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് വന്നപ്പോൾ കുര്യൻ പറഞ്ഞ പ്രസ്താവനയും സോഷ്യൽ മീഡിയയിൽ ചർച്ചയായി. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കരുതെന്നും, അവിടെ മത്സരിപ്പിക്കാൻ, വേറെ ആളുകളുണ്ടെന്നുമൊക്കെ കുര്യൻ പറഞ്ഞ വീഡിയോ അഭിമുഖമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. രാഹുലിന് പകരം മൽസരിക്കാൻ അനുയോജ്യരായവർ പാലക്കാട് തന്നെയുണ്ടെന്നായിരുന്നു കുര്യന്‍റെ പക്ഷം.
ALSO READ: വിവാദങ്ങൾക്ക് പിറകെ വിവാദങ്ങൾ; രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളാതെ നേതാക്കൾ
എന്നാൽ കഴിഞ്ഞദിവസം രാഹുൽ മാങ്കൂട്ടത്തിൽ കാതിൽ മന്ത്രിച്ചതോടെ കുര്യൻ പറഞ്ഞതെല്ലാം ഒറ്റയടിക്ക് വിഴുങ്ങി. രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ സീറ്റ് നൽകരുതെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു കുര്യന്‍റെ മലക്കംമറിച്ചിൽ. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും ഉറപ്പിച്ച് പറയുകയും ചെയ്തു.
മറ്റു സ്ഥാനാർഥികൾ നിന്നാൽ ജയിക്കുമോ എന്ന ചോദ്യത്തിന് ആരു നിന്നാലും ജയിക്കും എന്നാണ് താൻ പറഞ്ഞിട്ടുള്ളതെന്നും കുര്യൻ വ്യക്തമാക്കുന്നു. ഇതേക്കുറിച്ച് മറ്റുള്ള പ്രചരണം ശരിയല്ലെന്നും കുര്യൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
ALSO READ: രാഹുലിനെതിരെ വീണ്ടും പരാതി; അതിജീവിതയുടെ പങ്കാളി മുഖ്യമന്ത്രിക്കും ഡിജിപി ക്കും പരാതി നൽകി
രാഹുൽ മാങ്കൂട്ടത്തിൽ സസ്പെൻഷനിലായിരുന്ന സമയത്താണ് അദ്ദേഹത്തെ മത്സരിപ്പിക്കരുതെന്നും, പാലക്കാട് മികച്ച സ്ഥാനാർഥികൾ വേറെയുണ്ടെന്ന് പറഞ്ഞതെന്നാണ് കുര്യന്‍റെ വിചിത്രവാദം. രാഹുലിന്‍റെ സസ്പെൻഷൻ ഒഴിവാക്കിയാൽ, സീറ്റിന് അർഹനാണെന്നും കുര്യൻ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സസ്പെൻഷൻ ഒഴിവാക്കുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്നും പി ജെ കുര്യൻ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണസംഘത്തിന്‍റെ പക്കലുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. രാഹുലിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തുവരികയും ചെയ്യുന്നുണ്ട്. അതിനിടെയാണ് രാഹുൽ പൊതുചടങ്ങുകളിൽ സജീവമാകുകയും, പാർട്ടിനേതാക്കളുമായി സംസാരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നത്. അതിന് പിന്നെലെ രാഹുലിനെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനയും നേതാക്കളുടെ ഭാഗത്തുനിന്ന് വരുന്നുണ്ട്.
കേരള രാഷ്ട്രീയത്തിൽ തീരാകളങ്കമായ ആരോപണങ്ങൾ നേരിടുകയും കേസിൽ പ്രതിയായ നേതാവിനെ കോൺഗ്രസ് പാർട്ടിയും സോഷ്യൽ മീഡിയയിലെ അണികളും വെളുപ്പിച്ചെടുക്കുകയാണ്. രാഹുലിനെതിരെ കേസെടുത്തപ്പോൾ തള്ളിപ്പറഞ്ഞ പാർട്ടിയും നേതാക്കളും മുൻകൂർ ജാമ്യം നൽകിയതോടെ, അനുകൂലിച്ച് രംഗത്തെത്തുന്നത് വിരോധാഭാസം തന്നെയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

