
ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി എ എ റഹിം എംപി. “മാലാഖ കുഞ്ഞുങ്ങൾ ക്ഷമിക്കട്ടെ” എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പിട്ടത്. കുഞ്ഞുങ്ങളുടെ ശവപ്പെട്ടികൾക്കാണ് ഏറ്റവും കനമെന്ന് അദ്ദേഹം കുറിച്ചു. അമ്മയെ ചതിച്ച് ഗർഭത്തിലെ കുഞ്ഞിനെ കൊന്നവനാണ് ഏറ്റവും ക്രൂരനെന്നും എ എ റഹിം എഴുതി.
രാഹുൽ അറസ്റ്റിലായതിന് പിന്നാലെ, വൈകാരികമായ പോസ്റ്റുമായി ആദ്യമായി പരാതി നൽകിയ യുവതിയും രംഗത്തെത്തിയിരുന്നു. ‘ലോകത്തിൻ്റെ ചെവികളിലേക്ക് ഒരിക്കലും എത്താത്ത നിലവിളികൾ കേട്ടതിന് ദൈവത്തിന് നന്ദി. ഞങ്ങളുടെ ശരീരം ആക്രമിക്കപ്പെട്ടപ്പോഴും, ഞങ്ങളുടെ കുഞ്ഞുങ്ങളെ ബലപ്രയോഗത്തിലൂടെ ഞങ്ങളില്‍ നിന്ന് എടുത്തപ്പോഴും നിങ്ങൾ ഞങ്ങളെ താങ്ങി. പിതാവാകാൻ യോഗ്യനല്ലാത്ത പുരുഷനെ തെരഞ്ഞെടുത്തതിന് സ്വർഗ്ഗത്തിൽ നിന്ന് മാലാഖ കുഞ്ഞുങ്ങള്‍ ഞങ്ങളോട് ക്ഷമിക്കട്ടെ’ – അതിജീവിത കുറിച്ചു.
ഇന്നലെ അർധരാത്രിയോട് കൂടിയാണ് പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ക്രൂരപീഡനവും സാമ്പത്തിക ചൂഷണവും നേരിട്ടതായി അതിജീവിത പരാതിയിൽ പറയുന്നു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കുന്നതിൽ നിയമപദേശം തേടുമെന്ന് സ്പീക്കർ എഎൻ ഷംസീർ അറിയിച്ചു. കുറ്റവാളിക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

