
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായി പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന വ്യാജ ആരോപണങ്ങൾക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് അഡ്വ. സി ഷുക്കൂർ.
പി ശശിയെ പ്രതി ചേർത്ത് 2012 ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 20 മാസം അന്വേഷിച്ചിട്ടും അദ്ദേഹത്തിനെതിരെ ഒരു തെളിവും ലഭിക്കാത്തതു കാരണം , ആ പരാതി കളവായതാണ് എന്നു പറഞ്ഞു ഒരു റിപ്പോർട്ട് അതെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് പോലീസിനു നൽകേണ്ടി വന്നു എന്നുമാണ് അദ്ദേഹം പോസ്റ്റിൽ പരാമർശിക്കുന്നത്. ഇങ്ങനെ തെളിവുകളില്ലാതെ പരാജയപ്പെട്ടുപോയ ആ കേസിന്റെ 2014 ൽ പുറത്തുവന്ന ഈ അന്തിമ റിപ്പോർട്ടും അഡ്വ. സി ഷുക്കൂർ പോസ്റ്റിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
ഈ റിപ്പോർട്ടിൽ തന്നെ പോലീസ് എഴുതിയത് False അഥവാ കളവായത് എന്നാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പി ശശിക്കെതിരെ വന്ന കേസിൽ സമഗ്രമായി അന്വേഷണം നടത്തി തെളിവില്ലെന്ന് ഉറപ്പിച്ച ഒരു ആരോപണത്തിനു പുറത്താണ് രാഹൂൽ മാങ്കൂട്ടത്തിന്റെ വൈകൃതവുമായി സാമീകരിക്കുവാൻ കോൺഗ്രസ്സ് നേതാക്കൾ ശ്രമിക്കുന്നത് എന്നും തോറ്റു പോയ കേസിൽ അപ്പീലിനു പോലും പോകാൻ അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന് പോകാൻ സാധിച്ചില്ല എന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. ഇങ്ങിനെ നാഴികയ്ക്കു നാൽപതു വട്ടം ഉരിയാടുന്നതു കൊണ്ട് രാഹൂലിനെ സസ്പന്റ് ചെയ്യുന്ന സമയത്ത് പ്രതിപക്ഷ നേതാവ് അനുഭവിച്ച ഹൃദയ വേദന ശമിക്കുമെങ്കിൽ ഇനിയും തുടരണം എന്നും അഡ്വ സി ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
ഒരു സംഭവം പറയാം ,
ശ്രദ്ധിച്ചു കേൾക്കണം.
2012 , ജൂൺ മാസം 6 ന് , കാസർഗോഡ് ജില്ലയിലെ നീലേശ്വരം പോലീസ് ഒരു കേസ് രജിസ്റ്റർ ചെയ്യുന്നു.
FIR No:: 339 / 1 2 . ആരോപിക്കപ്പെട്ട കുറ്റം 376 ഐ പി സി .
ആ കേസിൽ 20 മാസം നീലേശ്വരം പോലീസ് അന്വേഷണം നടത്തി , ഹോസ്ദുർഗ്ഗ് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് l| കോടതി മുമ്പാകെ 26 /2/2014 ന് ഒരു അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. അതിൽ പോലീസ് എഴുതിയത്. False അഥവാ കളവായത് എന്നാണ്..
കേരള പോലീസിലെ പ്രഗൽഭരായ മൂന്നു പേരാണ് ആ കേസ് അപ്പേഷിച്ചത് .
അന്നു മുഖ്യ മന്ത്രി പരേതനായ ഉമ്മൻ ചാണ്ടി. പോലീസ് മന്ത്രി ബഹു. മുൻ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല.
ഇനി നിങ്ങൾ ഞെട്ടും.
അതിൽ പ്രതി പട്ടികയിൽ ചേർക്കപ്പെട്ടയാൾ ഇന്നത്തെ മുഖ്യ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശ്രീ പി ശശി.
അഥവാ പി ശശിയെ പ്രതി ചേർത്ത് ചെന്നിത്തലയുടെ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 20 മാസം അന്വേഷിച്ചിട്ടും അദ്ദേഹത്തിനെതിരെ ഒരു തെളിവും ലഭിക്കാത്തതു കാരണം , ആ പരാതി കളവായതാണ് എന്നു പറഞ്ഞു ഒരു റിപ്പോർട്ട് അതെ ഉമ്മൻ ചാണ്ടിയുടെ കാലത്ത് പോലീസിനു നൽകേണ്ടി വന്നു.
അന്തിമ റിപ്പോർട്ടിലെ വാചകങ്ങൾ ഇങ്ങിനെ വായിക്കാം ” കേസിന്റെ ഇന്നേ വരെയുള്ള അന്വേഷണത്തിലും സാക്ഷി മൊഴികളിലും അന്യായക്കാരൻ അന്യായത്തിലും തുടർന്നു ചോദ്യം ചെയ്ത സമയത്തും പറഞ്ഞതായ ഒരു സംഭവം ഉണ്ടായിട്ടില്ല എന്നുള്ള കാര്യം വ്യക്തമായി വെളിവായിട്ടുള്ളതാണ് “
അതായത് ശ്രീ ഉമ്മൻ ചാണ്ടി ഭരണ കാലത്ത് പി ശശിക്കെതിരെ വന്ന കേസിൽ സമഗ്രമായി അന്വേഷണം നടത്തി തെളിവില്ലെന്ന് ഉറപ്പിച്ച ഒരു ആരോപണത്തിനു പുറത്താണ് രാഹൂൽ മാങ്കൂട്ടത്തിന്റെ വൈകൃതവുമായി സാമീകരിക്കുവാൻ കോൺഗ്രസ്സ് നേതാക്കൾ ശ്രമിക്കുന്നത്.
അവിടേയും കഴിഞ്ഞില്ല , ഈ റഫറൽ നോട്ടീസ് കിട്ടിയതിനു ശേഷം ആ കേസിലെ പരാതിക്കാരൻ TP നന്ദകുമാറിന് കോടതി നോട്ടീസ് അയച്ചു. അയാൾ അഭിഭാഷകർ മുഖേന ഹാജരായി. പോലീസ് റിപ്പോർട്ടിന് അയാൾ objection ഫയൽ ചെയ്തു. ഇരു ഭാഗവും കേട്ടു. 2014 സെപ്റ്റംബർ നാലിനു ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലെന്നു പറഞ്ഞു പോലീസ് ഫയൽ ചെയ്ത അന്തിമ റിപ്പോർട്ട് കോടതി സ്വീകരിക്കുകയും ചെയ്തു.
ഇങ്ങിനെ UDF പോലീസ് അന്വേഷിച്ചു അയാൾ കുറ്റം ചെയ്തിട്ടില്ലെന്നു കോടതി ഉറപ്പാക്കിയ ഒരാളാണ് പിന്നെയും 10 വർഷം കഴിഞ്ഞ് മുഖ്യ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയത്.
തോറ്റു പോയ കേസിൽ അപ്പീലിനു പോലും സ്കോപ്പില്ലാതെയാണ് പ്രതിപക്ഷ നേതാവ് മുഖ്യ മന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി എന്നു നിത്യവും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇങ്ങിനെ നാഴികയ്ക്കു നാൽപതു വട്ടം ഉരിയാടുന്നതു കൊണ്ട് അങ്ങയുടെ രാഹൂലിനെ സസ്പന്റ് ചെയ്യുന്ന സമയത്ത് അനുഭവിച്ച ഹൃദയ വേദന ശമിക്കുമെങ്കിൽ ഇനിയും തുടരണം സർ .
ഷുക്കൂർ വക്കീൽ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

