
തിരുവനന്തപുരം-ദില്ലി വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ സംഭവത്തിൽ വിശദീകരണവുമായി എയർ ഇന്ത്യ. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയിരുന്ന AI2455 വിമാനത്തിലെ ജീവനക്കാർ, കാലാവസ്ഥ മോശമായതിനാൽ, ഒരു സാങ്കേതിക പ്രശ്‌നം ഉണ്ടായതായി സംശയിക്കുന്നതിനാലാണ്, മുൻകരുതൽ നടപടിയായി ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടതെന്ന് എയർ ഇന്ത്യയുടെ വിശദീകരണത്തിൽ പറയുന്നു.
വിമാനം സുരക്ഷിതമായി ചെന്നൈയിൽ ഇറക്കി, അവിടെ വിമാനം ആവശ്യമായ പരിശോധനകൾക്ക് വിധേയമാക്കും. യാത്രക്കാർക്ക് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു എന്നും അവർ അറിയിച്ചു.
ചെന്നൈയിലെ തങ്ങളുടെ സഹപ്രവർത്തകർ യാത്രക്കാർക്ക് പിന്തുണ നൽകുകയും യാത്രക്കാരെ എത്രയും വേഗം അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്യുന്നു. എയർ ഇന്ത്യയിൽ, തങ്ങളുടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണന നൽകുന്നതെന്നും അവർ പറഞ്ഞു.
എയർ ഇന്ത്യ 2455 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. തിരുവനന്തപുരത്തുനിന്നും 7.50 ന് ആയിരുന്നു വിമാനം പുറപ്പെട്ടത്. പറന്നുയർന്ന് ഒരു മണിക്കൂർ 10 മിനിറ്റ് പിന്നിട്ടപ്പോൾ സാങ്കേതിക തകരാർ ഉണ്ടായി. ചെന്നൈ വിമാനത്താവളത്തിന് മുകളിൽ വിമാനം പറന്നത് ഒരു മണിക്കൂർ നേരം ആണ്. അതിന് ശേഷമാണ് അടിയന്തര ലാൻഡിങ് നടത്തിയത്.
കേരളത്തിൽ നിന്നുള്ള അഞ്ച് എംപിമാർ വിമാനത്തിൽ ഉണ്ടായിരുന്നു. കെ സി വേണുഗോപാൽ കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ.രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവർ ആണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

