
അഴിമതി ആരോപണ കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ അങ്കലാപ്പിലായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കോട്ടയത്തും പത്തനംതിട്ടയിലുമുള്ള പരിപാടികള്‍ ഒഴിവാക്കി തിരക്കിട്ട് തിരുവനന്തപുരത്തെത്തി അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. രാവിലെ ചെങ്ങന്നൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം മറ്റ് പരിപാടികള്‍ റദ്ദാക്കി തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് എത്തുകയായിരുന്നു.
500 കോടി രൂപയ്ക്ക് 175 ഏക്കര്‍ ഭൂമി മറിച്ചുവിറ്റു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് തിടുക്കപ്പെട്ടുള്ള ഈ യോഗം. തിരുവനന്തപുരത്ത് എത്തിയ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ പെട്ടെന്ന് തന്നെ അകത്തേക്ക് കയറിപ്പോകുകയായിരുന്നു. മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെയുള്ള സംസ്ഥാന അധ്യക്ഷന്റെ പോക്ക്, ആരോപണങ്ങളില്‍ കൃത്യമായ മറുപടി രാജീവ് ചന്ദ്രശേഖരന് ഇല്ലെന്നതിന്റെ തെളിവാണ്.
Also read – ‘വിപുലമായ ഘോഷയാത്രയോടെ 117.5 പവൻ സ്വര്‍ണക്കപ്പിന് നാളെ തലസ്ഥാനത്ത് വരവേല്പ്’; സ്വര്‍ണം നേടിയ അര്‍ഹരായവര്‍ക്ക് വീട് വെച്ച് നല്‍കുമെന്നും മന്ത്രി വി ശിവൻകുട്ടി
എസ്. സുരേഷ്, അനൂപ് ആന്റണി തുടങ്ങിയ ജനറല്‍ സെക്രട്ടറിമാര്‍, ദേശീയ നിര്‍വാഹക സമിതി അംഗമായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍ തുടങ്ങിയവരുമായാണ് സംസ്ഥാന അധ്യക്ഷന്‍ നിലവില്‍ യോഗം ചേരുന്നത്. ആരോപണങ്ങളെ എങ്ങനെ മറികടക്കാമെന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്നാണ് വിവരം.
കഴിഞ്ഞ 16-ാം തീയതി കൈരളി ന്യൂസാണ് ഈ വാര്‍ത്ത ആദ്യം പുറത്തുകൊണ്ടുവന്നത്. മറ്റു മാധ്യമങ്ങള്‍ ബിജെപി നേതാവിനെതിരെയുള്ള വാര്‍ത്ത തമസ്‌കരിച്ചു. വിഷയത്തില്‍ രാജീവ് ചന്ദ്രശേഖരനോട് ആദ്യം ചോദ്യമുന്നയിച്ചതും കൈരളി ന്യൂസാണ്. രാജീവ് ചന്ദ്രശേഖറിന്റെ കോടികളുടെ ഭൂമി കുംഭകോണം ഒരാഴ്ച മുന്‍പാണ് കൈരളി ന്യൂസ് പുറത്തുവിട്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

