
സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിൽ ഒന്നായ ‘വയോജന ബജറ്റ്’ യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ കളർകോട് സ്വദേശിയായ ചന്ദ്രദാസ്. വയോജനങ്ങൾക്ക് വേണ്ടി ഇത്തരമൊരു ബജറ്റ് വേണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഈ റിട്ടയർഡ് ഗവൺമെന്റ് ഉദ്യോഗസ്ഥൻ പ്രധാന പങ്കാണ് വഹിച്ചത്.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് വയോജനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് ഇത്തരമൊരു ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. വയോജന കമ്മീഷൻ ഇന്ത്യയിൽ ആദ്യമായി നിലവിൽ വന്നതും കേരളത്തിലാണ്. പൊതുവിടങ്ങൾ വയോജന സൗഹൃദമാക്കണമെന്നും എല്ലാ സംസ്ഥാനങ്ങളിലും വയോജന കമ്മീഷനുകൾ വേണമെന്നും ആവശ്യപ്പെട്ട് ചന്ദ്രദാസ് നേരത്തെ തന്നെ പ്രൊപ്പോസലുകൾ സമർപ്പിച്ചിരുന്നു. നിശ്ചയദാർഢ്യമുള്ള ഒരു ഭരണാധികാരിക്ക് മാത്രമേ ഇത്തരമൊരു ബജറ്റ് അവതരിപ്പിക്കാൻ കഴിയുകയുള്ളൂ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വാർദ്ധക്യകാലത്ത് മാതാപിതാക്കൾ അനുഭവിക്കുന്ന ഒറ്റപ്പെടലും അവശതയുമാണ് ഇത്തരമൊരു ആശയത്തിലേക്ക് ചന്ദ്രദാസിനെ നയിച്ചത്. മക്കൾ വിദേശത്ത് സ്ഥിരതാമസമാക്കുന്നതോടെ നാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന മാതാപിതാക്കൾ പലപ്പോഴും അപകടങ്ങളിൽപ്പെടുന്നു. അച്ഛനും അമ്മയും മരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മക്കളോ നാട്ടുകാരോ അറിയാത്ത ദാരുണമായ സാഹചര്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
താൻ നേരിട്ടറിഞ്ഞ കാര്യങ്ങളും ലഭിച്ച പരാതികളും ഉൾക്കൊള്ളിച്ചുകൊണ്ടാണ് അദ്ദേഹം സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. എൽഡിഎഫ് സർക്കാരിന്റെ ഈ പ്രഖ്യാപനം കേരളത്തിലെ വയോജനങ്ങൾക്ക് വലിയൊരു സുരക്ഷിതത്വവും ആശ്വാസവും നൽകുമെന്ന് സാമൂഹ്യ പ്രവർത്തകൻ കൂടിയായ ചന്ദ്രദാസ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


