
ആയിരക്കണക്കിന് സിഖ് വംശജരെ രണ്ടുദിവസം കൊണ്ട് കൊന്നുതീർത്തു എന്നതിൻ്റെ പേരില്‍ കോണ്‍ഗ്രസിനെ ബി ജെ പി സര്‍ക്കാര്‍ നിരോധിച്ചാല്‍ മീഡിയാ വണ്‍ ചാനല്‍ ആഘോഷിക്കുമോയെന്ന് എഴുത്തുകാരൻ അശോകൻ ചെരുവില്‍. പോളണ്ടില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചത് ആഘോഷമാക്കിക്കൊണ്ടുള്ള മീഡിയാ വണ്‍ ചാനലിൻ്റെ പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് അശോകൻ ചെരുവില്‍ വിമര്‍ശിച്ചത്. ‘ഇനി പോളണ്ടിനെ കുറിച്ച് മിണ്ടാം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു’ എന്നാണ് മീഡിയാ വണ്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ ഇന്ദിരാഗാന്ധിയുടെ വധത്തോട് അനുബന്ധിച്ച് നടന്ന സിഖ് കലാപത്തെക്കുറിച്ച് അശോകൻ ചെരുവില്‍ ഓര്‍മ്മപ്പെടുത്തി.
1984 ഒക്ടോബർ 31ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അവരുടെ അംഗരക്ഷകരായ സിഖുകാരായ ബിയാന്ത് സിംഗ്, സത്വന്ത് സിംഗ് എന്നിവരാലാണ് വധിക്കപ്പെടുന്നത്. പിന്നാലെ സിഖ് വംശജര്‍ക്കെതിരെ പ്രതികാര ലക്ഷ്യത്തോടെ നടത്തിയ ആക്രമണമാണ് ‘സിഖ് വിരുദ്ധ കലാപം’ എന്നറിയപ്പെടുന്നത്. സിഖ് വംശജർ കൂട്ടമായി താമസിച്ചിരുന്ന പ്രദേശത്താണ് അക്രമണം കൂടുതലായി അരങ്ങേറിയത്. അക്രമത്തെത്തുടർന്ന് ഏതാണ്ട് രണ്ടായിരത്തോളം ആളുകൾ ഡൽഹി വിട്ട് ഓടിപ്പോയെന്ന് സർക്കാരിന്റെ ഔദ്യോഗിക രേഖകളില്‍ പറയുന്നു.
ആയിരത്തോളം ആളുകൾക്ക് വീടുൾപ്പെടെ നഷ്ടപ്പെട്ടുവെന്ന് പീപ്പിൾ യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് എന്ന സംഘടന നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ക്രമസമാധാന പാലനം തകര്‍ന്ന അവസ്ഥയിൽ അക്രമികൾ സിഖുകാരുടെ കച്ചവട സ്ഥാപനങ്ങളും വീടുകളും കൊള്ളയടിക്കുകയും തീവെച്ച് നശിപ്പിക്കുകയും ചെയ്തിരുന്നു. ‘ഒരു വൻമരം വീഴുമ്പോൾ സമീപപ്രദേശങ്ങളെ അത് ബാധിച്ചേക്കാം’ എന്ന രാജീവ് ഗാന്ധിയുടെ പ്രസ്താവന, അദ്ദേഹത്തിന്റെ അറിവോടെയാണ് ഈ കലാപം നടന്നത് എന്നതിനുള്ള തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അക്കാര്യമാണ് അശോകൻ ചെരുവിലും ചൂണ്ടിക്കാണിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

