
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാൻ നിർണായക കൂടി കാഴ്ചയുമായി മഹിളാ കോൺഗ്രസ് നേതാക്കൾ. ഷാനിമോൾ ഉസ്മാൻ, അഡ്വ. ബിന്ദു കൃഷ്ണ എന്നിവർ കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് വനിതാ നേതാക്കളെ തെരഞ്ഞെടുപ്പിൽ തഴയുന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് യോഗം.
മുന്നണിയിൽ സീറ്റ് വിഭജന ചർച്ചകൾ സജീവമാകുമ്പോഴാണ് കേരളത്തിലെ വനിത നേതാക്കളുടെ നിർണായക കൂടിക്കാഴ്ച.
വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ആവശ്യവുമായാണ് അഡ്വ. ബിന്ദു കൃഷ്ണ, ഷാനിമോൾ ഉസ്മാൻ എന്നിവർ കേന്ദ്ര നേതൃത്വത്തെ കണ്ടത്. നിയമസഭാ സീറ്റ് വിഭജനം നേതാക്കളുടെ ബന്ധുക്കൾക്ക് മാത്രം കൈമാറുന്നതിലും വനിത നേതാക്കൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.
അരൂരിൽ തന്നെ ഇത്തവണയും മത്സരിക്കണമെന്നാണ് ഷാനിമോൾ ഉസ്മാന്റെ ആവശ്യം. അഡ്വ. ബിന്ദു കൃഷ്ണ കൊല്ലത്തും സീറ്റ് ഉറപ്പിക്കാനുള്ള സജീവ ചർച്ചയിലാണ്. മുൻ തെരഞ്ഞെടുപ്പു പരാജയം സീറ്റ് വിഭജനത്തിലെ മാനദണ്ഡങ്ങൾ ആക്കരുതെന്ന് മഹിളാ കോൺഗ്രസ് നേതാക്കൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. വരും ദിവസങ്ങളിൽ ഹൈക്കമാന്റിന്റെ കൂടുതൽ നേതാക്കളുമായി ചർച്ച നടത്താനാണ് മഹിളാ കോൺഗ്രസ് നേതാക്കളുടെ നീക്കം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

