
എത്രയോ കാര്യങ്ങൾ ചെയ്യാനുണ്ടായിട്ടും അതൊന്നും ചെയ്യാൻ കൂട്ടാക്കാതെ ബിജെപി ഒന്നാമത്തെ അജണ്ടയാക്കുന്നത് എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ ആണെന്ന് പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാണ് വി കെ പ്രശാന്ത് എംഎൽഎയുടെ ഓഫീസിന് നേർക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ആർ ശ്രീലേഖയുടെ നിലപാടിനെ അഭ്യർത്ഥനയെന്നോ അപേക്ഷയെന്നോ ഉള്ള നിലയ്ക്ക് കാണാൻ കഴിയില്ലെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
ബിജെപിക്ക് ചെയ്യാൻ എന്തെല്ലാം വേറെയുണ്ട്, അതൊന്നും ചെയ്യാൻ കൂട്ടാക്കാതെ ഒന്നാമത്തെ അജണ്ട എംഎൽഎ ഓഫീസ് ഒഴിപ്പിക്കൽ ആക്കുന്നു. ബിജെപിയുടെ ഏറ്റവും നാണംകെട്ട നീക്കമാണിത്, ബിനോയ് വിശ്വം പറഞ്ഞു. ഇപ്പോഴും പൊലീസ് ഭാഷയിൽ സംസാരിക്കുന്ന ധിക്കാരിയായ കൗൺസിലർ ആണ് ആർ ശ്രീലേഖ എന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിലെ കോൺഗ്രസ് നേതാവ് ശബരിനാഥന്റെ നിലപാടിനെയും ബിനോയ് വിശ്വം വിമർശിച്ചു. എപ്പോഴും ബിജെപിക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം മറ്റത്തൂർ വിഷയം കോൺഗ്രസിനെ ബാധിച്ച മാറാവ്യാധിയെന്നും ബിനോയ് വിശ്വം പറഞ്ഞു. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ബിജെപിക്ക് വേണ്ടി സംസാരിക്കുന്ന മൂന്ന് പേരുണ്ട്. അതിലൊരാൾ തിരുവനന്തപുരം എംപി ശശി തരൂർ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റത്തൂറിലെ വിവാദത്തെ ചെറിയ വിഷയം ആയി കാണരുതെന്നും മഹാത്മാഗാന്ധിയുടെ പാർട്ടി ഗോഡ്സെ പാർട്ടിക്ക് അടിമപ്പെടുന്നത് ദുഃഖകരമാമെന്നും ബിനോയ് വിശ്വം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

