
പാലക്കാട് കോൺഗ്രസിലും ബിജെപിയിലും പൊട്ടിത്തെറി. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി കൃഷ്ണകുമാറിനെതിരെ നഗരസഭ ചെയർപേഴ്സൺ പ്രമീളശശിധരൻ. ബിജെപി നഗരസഭയിൽ പ്രഖ്യാപിച്ചത് ഏകപക്ഷീയമായ സ്ഥാനാർത്ഥി പട്ടികയാണെന്ന് പ്രമീള ശശിധരൻ പറഞ്ഞു. അതേസമയം സ്ഥാനാർഥിയെ ചൊല്ലി പാലക്കാട് അമ്പതിലധികം കോൺഗ്രസ് പ്രവർത്തകർ രാജിവച്ചു.
സ്ഥാനാർത്ഥി നിർണയത്തിന് ശേഷം പാലക്കാട്ടെ കോൺഗ്രസിലും ബിജെപിയിലും പ്രശ്നങ്ങൾ തുടരുകയാണ്. സി കൃഷ്ണകുമാർ പക്ഷത്തിന് മാത്രമാണ് ബിജെപിയിൽ പ്രധാന്യം ലഭിക്കുന്നതെന്ന് നിലവിലെ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ തുറന്നടിച്ചു.
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് നോർത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്നും കൂട്ടരാജി ഉണ്ടായി. ഡിസിസി അംഗം കിഥർ മുഹമ്മദ്, ബ്ലോക്ക്, മണ്ഡലം നേതാക്കൾ ഉൾപ്പെടെ അൻപതോളം പ്രവർത്തകർ നേതൃത്വത്തിന് രാജിക്കത്ത് നൽകി. അതിനിടെ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പ്രീജ സുരേഷും രംഗത്തെത്തുകയുണ്ടായി. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ മാഫിയകൾക്ക് വേണ്ടി നിൽക്കുന്നുവെന്നും, പെയ്മെൻറ് സീറ്റുകൾ നൽകുന്നു എന്നുമാണ് വിമർശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

