
തിരുവന്തപുരം: യുവമോർച്ച പുനസംഘടനയിൽ കടുത്ത അതൃപ്തിയുമായി കൂടുതൽ നേതാക്കൾ. പുനസംഘടനയിലെ അതൃപ്തി സംസ്ഥാന അധ്യക്ഷനെ നേരിൽ കണ്ട് അറിയിക്കാൻ യുവമോർച്ച നേതക്കൾ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയെങ്കിലും, നേതാക്കൾക്ക് അനുമതി നിഷേധിച്ചു. മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി എൽ അജേഷിനാണ് അനുമതി നിഷേധിച്ചത്. യുവമോർച്ചക്ക് പിന്നാലെ ഒബിസി മോർച്ചയും രാജീവ് ചന്ദ്രശേഖരനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ബിജെപി സംസ്ഥാന ഭാരവാഹി പട്ടികയിലെ പോലെ യുവമോർച്ച സംസ്ഥാന ഭാരവാഹി പട്ടികയിലും കടുത്ത അതൃപ്ത്തിയിലാണ് നേതാക്കൾ. പട്ടിക പുറത്തിറക്കിയതിന് പിന്നാലെ സോഷ്യൽ മീഡിയയിലും പരസ്യ പ്രതികരണം നടത്തിയിരുന്നു. പിന്നാലെയാണ്, സംസ്ഥാന അധ്യക്ഷനെ നേരിട്ട് എത്തി അതൃപ്ത്തി അറിയിക്കാൻ നേതാക്കൾ സംസ്ഥാന കമ്മിറ്റി ഓഫീസിലെത്തിയത്. എന്നാൽ, രാജീവ് ചന്ദ്രശേഖറിനെ കാണാനെത്തിയ മുൻ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ടിന് അനുമതി നിഷേധിക്കുകയായിരുന്നു. പരാതിയുണ്ടോ എന്ന ചോദ്യത്തിന് സംഘടനയല്ലേ എന്നായിരുന്നു അജേഷിന്റെ മറുപടി.
കെ സുരേന്ദ്രൻ പക്ഷമാണ് അജേഷ്. പുനഃസംഘടനയിൽ സുരേന്ദ്രൻ പക്ഷത്തിന് വൻ തിരിച്ചടിയായിരുന്നു. നേരത്തെ സുരേന്ദ്രൻ പക്ഷത്തിൻ്റെ കൈപ്പിടിയിലായിരുന്ന മോർച്ചകളിലാണ് പുനഃസംഘടനയിൽ എം.ടി രമേശ് പക്ഷത്തിന് ആധിപത്യം നൽകിയത്.
ഇതേതുടർന്ന്, രാജീവ് ചന്ദ്രശേഖരനെതിരെ രൂക്ഷ വിമർശനവുമായി ഓ ബി സി മോർച്ചയും രംഗത്തെത്തിയിരുന്നു. ബിജെപിയെ ബിസിനസ്സ് ജനത പാർട്ടി ആക്കി മാറ്റിയെന്നും, ദയവുചെയ്ത് സംഘടനയെ തുലയ്ക്കരുതെന്നുമായിരുന്നു ഒബിസി മോർച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിപിൻകുമാറിന്റെ വിമർശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

