
കൊച്ചി കളമശ്ശേരി എച്ച്എംടി കമ്പനിയ്ക്ക് സമീപം പുരുഷന്‍റെ മൃതദേഹം കണ്ടെത്തി. കുവൈറ്റിൽ നിന്ന് നാടുകടത്തപ്പെട്ട് കൊച്ചിയിലെത്തിയ ശേഷം കാണാതായ സൂരജ് ലാമയുടെ മൃതേദേഹമാണെന്നാണ് പൊലീസ് നിഗമനം. കുവൈറ്റ് മദ്യദുരന്തത്തിനിരയായി ഓര്‍മ്മ നഷ്ടപ്പെട്ട നിലയില്‍ കൊച്ചിയില്‍ വിമാനമിറങ്ങി അലഞ്ഞുതിരിയുകയായിരുന്ന സൂരജ് ലാമയെ കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
കളമശ്ശേരി എച്ച് എം ടി കമ്പനിക്ക് എതിര്‍വശത്തുള്ള കുറ്റിക്കാട്ടിലാണ് ജീര്‍ണിച്ച നിലയില്‍ പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം ഫയര്‍ഫോഴ്സിന്‍റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ജിജി പറഞ്ഞു. സൂരജ് ലാമയുടെ മൃതദേഹമാണെന്നാണ് നിഗമനമെങ്കിലും ഡിഎന്‍എ ടെസ്റ്റിലൂടെ മാത്രമേ അക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയൂവെന്ന് പൊലീസ് പറഞ്ഞു. ഹൈക്കോടതി നിര്‍ദേശ പ്രകാരം പ്രത്യേക പൊലീസ് സംഘം സംസ്ഥാനത്തുടനീളം ലാമയ്ക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നുവെന്ന് ആലുവ ഡി വൈ എസ് പി രാജേഷ് പറഞ്ഞു.
ALSO READ: കാസർഗോഡ് തലക്കളായി ക്ഷേത്രത്തിൽ കവർച്ച: സ്വർണവും പണവും വെള്ളി പ്രതിമകളും നഷ്ടപ്പെട്ടു
കുവൈറ്റില്‍ റെസ്റ്റോറന്‍റ് ഉടമയായിരുന്ന സൂരജ് ലാമ അവിടെവെച്ച് വ്യാജമദ്യദുരന്തത്തിനിരയായി ഓര്‍മ്മ നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് കുവൈറ്റില്‍ നിന്നും ലാമയെ കൊച്ചിയിലേക്ക് നാടുകടത്തി. കഴിഞ്ഞ ഒക്ടോബര്‍ 5ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി അലഞ്ഞുതിരിയുകയായിരുന്ന ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബെംഗലൂരുവിലുള്ള മകന്‍ സാന്‍റോണ്‍ ലാമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് സൂരജ് ലാമയ്ക്കായി തെരച്ചില്‍ ആരംഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

