
കേരളത്തെ കേന്ദ്രസർക്കാർ സാമ്പത്തികമായി വലിഞ്ഞുമുറുക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ആഞ്ഞടിച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർക്കുന്ന ഇരട്ടത്താപ്പാണ് ബിജെപി സർക്കാർ കാണിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾ കടമെടുപ്പ് വായ്പ വെട്ടിക്കുറച്ചു. കിഫ്ബി വായ്പയും പെൻഷൻ ഫണ്ട് വായ്പയുമാണ് ഇതിന് കാരണമായി പറഞ്ഞത്. കിഫ്ബിക്ക് നല്‍കുന്ന ഗ്യാരന്‍റിയെ സംസ്ഥാനത്തിന്‍റെ വായ്പയായി ബോധപൂര്‍വ്വം കണക്കാക്കുന്ന വികലമായ സമീപനത്തിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വായ്പാ പരിധി വെട്ടിക്കുറവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അക്കമിട്ട് നിരത്തി കേന്ദ്രമന്ത്രിക്ക് മുന്നിൽ നിവേദനം നൽകിയിട്ടും അവഗണനയായിരുന്നു ഫലമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ALSO READ: വാളയാറിലെ സംഘപരിവാർ കൊലപാതകം;സർക്കാർ 30 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
ഫെഡറല്‍ സംവിധാനത്തില്‍ ധനകാര്യ ബന്ധങ്ങള്‍ എങ്ങനെ ആകാന്‍ പാടില്ല എന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഓരോ നീക്കവും. മൂലധന ചെലവിനായി കേരളം നടത്തുന്ന ഉദ്യമങ്ങളെ തുരങ്കം വയ്ക്കാനുള്ള തീവ്ര ശ്രമങ്ങളാണ് പ്രത്യേകിച്ച് കഴിഞ്ഞ 5 വര്‍ഷമായി കണ്ടുവരുന്നത്.
കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി ജിഎസ്ടി ഉണ്ടാകാൻ പോകുന്ന വരുമാന നഷ്ടം ചെറുതല്ലെന്നും ഓർമിപ്പിച്ചു. അതേസമയം സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിലും വിഭവ സമാഹരണത്തിലും വമ്പിച്ച കുതിപ്പുണ്ടാക്കാന്‍ കഴിഞ്ഞ എട്ടു വര്‍ഷങ്ങള്‍ കൊണ്ട് എല്‍ ഡി എഫ് സര്‍ക്കാരിന് സാധിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. ചിട്ടയായ ധന മാനേജ്മെന്റിന്റെ നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

