
ഇലക്ഷൻ ഫലപ്രഖ്യാപനത്തെ തുടർന്ന് കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്ത് ഓഫിസിൽ ചാണകം തളിച്ച് ദളിത് പഞ്ചായത്ത് പ്രസിഡൻ്റിനെ അധിക്ഷേപിച്ച മുസ്ലീംലീഗ് നടപടി പ്രാകൃതവും വരേണ്യബോധത്തിൻ്റെ പ്രതിഫലനവും അത്യന്തം അപലപനീയവുമാണ് എന്ന് ഡിവൈഎഫ്ഐ. യുഡിഎഫ് കേന്ദ്രമായ ചങ്ങരോത്ത് 2020ൽ ഇടതുപക്ഷം പിടിച്ചെടുത്ത പഞ്ചായത്താണ്. ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചങ്ങരോത്ത് പഞ്ചായത്ത് വീണ്ടും യുഡിഎഫ് വിജയിക്കുകയും തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലീഗ് പ്രവർത്തകർ ചാണകം തളിച്ച് അടിച്ചു വാരുകയും പ്രസ്തുത വീഡിയോ അവർ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
യുഡിഎഫ് വളരെ കാലത്തിനുശേഷം അധികാരത്തിൽ വന്നിട്ടുള്ള സമീപത്തെ ചില പഞ്ചായത്തുകളിൽ ഒന്നും ഇല്ലാത്ത രീതിയിൽ ഇത്തരത്തിലുള്ള പ്രവർത്തി നടത്തിയത് ദളിതനായ പഞ്ചായത്ത് പ്രസിഡൻ്റ് ഭരണം നടത്തിയ പഞ്ചായത്ത് എന്ന നിലയിലാണ്. ഇത് പ്രത്യക്ഷമായ ജാതി അധിക്ഷേപമാണ്. യുഡിഎഫിനെ നയിക്കുന്ന സവർണ്ണ ഫ്യൂഡൽ ചിന്താഗതിയാണ് ഇത് കാണിക്കുന്നത്. ഇത്തരത്തിലുള്ള അധിക്ഷേപം പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയാണ്. പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ജാതി അടിസ്ഥാനത്തിൽ അവഹേളിക്കുകയും, ചാണകം തളിച്ചു അധിക്ഷേപിച്ചവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

