
സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജിക്കൊപ്പം റിബല്‍ സ്ഥാനാര്‍ഥികളും രംഗത്തെത്തി തുടങ്ങി. തിരുവനന്തപുരത്ത് കാട്ടുപുതുശ്ശേരിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടി. ഒരേ വാര്‍ഡില്‍ രണ്ട് സ്ഥാനാര്‍ത്ഥികള്‍ പ്രചരണം തുടങ്ങി. ഇവര്‍ തമ്മിലാണ് തര്‍ക്കവും കേട്ടാലറക്കുന്ന തെറിവിളിയുമുണ്ടായത്.
അതേസമയം എം.വിന്‍സെന്റിന്റെ ഏകപക്ഷിയ നിലപാടിനെതിരെ കോണ്‍ഗ്രസ് കാഞ്ഞിരംകുളം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഉള്‍പ്പെടെ 50ലേറെ പേര്‍ രാജിവച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉപേഷ് സുഗതനടക്കം പ്രധാന നേതാക്കളാണ് രാജിവച്ചത്.
എം.വിന്‍സെന്റിന്റെ ഏകാധിപത്യം പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്നാണ് നേതാക്കളുടെ രാജിക്കത്തില്‍ പറയുന്നത്. രാജിക്കത്ത് നേതാക്കള്‍ കെപിസിസിക്ക് കൈമാറി. രാജിവച്ചവര്‍ ഹാര്‍ബര്‍, പോര്‍ട്ട്, വിഴിഞ്ഞം വാര്‍ഡുകളില്‍ റിബര്‍ സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്നാണ് സൂചന.
അതേസമയം നേമം സീറ്റില്‍ ബിജെപി- കോണ്‍ഗ്രസ് കൂട്ടുകച്ചവടമെന്ന് ആരോപണവും ഉയരുന്നുണ്ട്. ജിവി.ഹരിയെ വെട്ടി ഷജീറിനെ സ്ഥാനാര്‍ഥിയാക്കിയതിലാണ് പ്രതിഷേധം. വാര്‍ഡിലെ സവിശേഷ സാഹചര്യം പരിഗണിക്കണമെന്ന് കെസി. വിഭാഗം നേതാവ് മണക്കാട് സുരേഷ് ആവശ്യപ്പെട്ടിട്ടും പരിഗണിച്ചില്ല. സാമുദായിക ധ്രുവീകരണത്തിന് വഴിവെക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. പക്ഷെ ബിജെപിക്ക് വഴിയൊരുക്കാന്‍ ഷജീറിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കി. ഇത് നേമം മണ്ഡലത്തിലാകെ ബിജെപി പ്രചരണ ആയുധമാക്കുമെന്നും നേതാക്കള്‍ പറയുന്നു. എന്നാല്‍ അല്ലറ ചില്ലറ തട്ടലും മുട്ടലും സ്വാഭാവികമാണെന്നാണ് കെ.മുരളീധരന്റെ മറുപടി. അതേസമയം പലയിടത്തും റിബല്‍ സ്ഥാനാര്‍ത്ഥികള്‍ രംഗത്ത് വന്നിട്ടുണ്ട്. പുഞ്ചക്കരിയിലും പൗണ്ട് കടവിലും തര്‍ക്കം ഉണ്ട്. പുഞ്ചക്കരിയില്‍ മഹിളാ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറി എ ജി കൃഷ്ണവേണി റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കോണ്‍ഗ്രസ് തിരുവല്ലം മണ്ഡലം പ്രസിഡന്റാണ് എ ജി കൃഷ്ണവേണി. സീറ്റ് ആര്‍എസ്പിക്ക് നല്‍കിയതിലാണ് പ്രതിഷേധം. ചെറുവയ്ക്കല്‍, മുട്ടട, കവടിയാര്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രദേശികമായി പ്രതിഷേധം ഉയരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

