
തീരദേശവാസികളുടെ ദീർഘകാലത്തെ ആശങ്കകൾക്ക് പരിഹാരമായി ചെല്ലാനം കടൽഭിത്തി നിർമ്മാണത്തിന്റെ രണ്ടാംഘട്ടത്തിന് തുടക്കമാകുന്നു. കിഫ്‌ബിയിൽ നിന്ന് 404 കോടി രൂപ അനുവദിച്ചുള്ള ഈ പദ്ധതിയുടെ ശിലാസ്ഥാപനവും, നേരത്തെ പൂർത്തിയായ ഒന്നാംഘട്ടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
കണ്ണമാലി ഭാഗത്ത് 6.1 കിലോമീറ്റർ നീളത്തിലാണ് രണ്ടാംഘട്ടത്തിൽ ടെട്രാപോഡ് ഭിത്തി നിർമ്മിക്കുന്നത്. ഇതോടെ 13.4 കിലോമീറ്റർ വരുന്ന ചെല്ലാനം തീരം കടലാക്രമണ ഭീഷണിയിൽനിന്ന് പൂർണ്ണമായും സുരക്ഷിതമാകും.
ALSO READ : ‘അമേരിക്ക ലോക പൊലീസ് ചമഞ്ഞ് ജനാധിപത്യ വ്യവസ്ഥയെ തകർക്കുന്നു’: മുഖ്യമന്ത്രി
ആദ്യഘട്ടത്തിൽ 347 കോടി രൂപ ചെലവിൽ 7.3 കിലോമീറ്ററിലാണ് കടൽഭിത്തിയും അനുബന്ധ സൗകര്യങ്ങളും പൂർത്തിയാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപ്പറേറ്റീവ് സൊസൈറ്റി നിർവ്വഹണം നടത്തുന്ന ഈ പദ്ധതിയിൽ, ഓരോ കിലോമീറ്റർ ഭിത്തിക്കുമായി ശരാശരി 66 കോടിയിലധികം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്.
കടൽഭിത്തിയോടൊപ്പം നിർമ്മിച്ച കരിങ്കൽ നടപ്പാത നിലവിൽ നിരവധി സഞ്ചാരികളെ ആകർഷിക്കുന്ന ഇടമായി മാറിയിട്ടുണ്ട്. രണ്ടാംഘട്ടം കൂടി പൂർത്തിയാകുന്നതോടെ തീരദേശ നിവാസികളുടെ ജീവിതം കൂടുതൽ സുരക്ഷിതമാകുമെന്ന ഉറപ്പാണ് സർക്കാർ നൽകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

