
എക്സൈസ് കമ്മീഷണറായിരുന്ന അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മഹിപാൽ യാദവിന്‍റെ വിയോഗം അങ്ങേയറ്റം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് വിരമിക്കൽ ചടങ്ങ് നടക്കാനിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. സ്തുത്യർഹമായ തന്‍റെ ഔദ്യോഗിക ജീവിതത്തിലുടനീളം സത്യസന്ധതയും ജനങ്ങളോടുള്ള പ്രതിബദ്ധതയും പുലർത്തിയ ഉദ്യോഗസ്ഥനായിരുന്നു മഹിപാൽ യാദവെന്നും മുഖ്യമന്ത്രി സ്മരിച്ചു.
സംസ്ഥാന സർക്കാരിന്‍റെ നയങ്ങളും പ്രവർത്തനങ്ങളും വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നു. തന്‍റെ ആത്മാർത്ഥയിലൂടെയും നേതൃപാടവത്തിലൂടെയും എന്നും അനുകരണീയ മാതൃകയായി അദ്ദേഹം നിലകൊണ്ടു. മഹിപാൽ യാദവിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും ഉറ്റവരുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും അറിയിച്ചു.
എക്സൈസ് മന്ത്രി എംബി രാജേഷും അനുശോചനം അറിയിച്ചു. അതിയായ വേദനയോടെയും നടുക്കത്തോടെയുമാണ് എഡിജിപി മഹിപാൽ യാദവിന്‍റെ വിയോഗവാർത്ത അറിഞ്ഞതെന്ന് മന്ത്രി പറഞ്ഞു. എക്സൈസ് കമ്മീഷണർ എന്ന നിലയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഹൃദ്യവും അവിസ്മരണീയവുമായ അനുഭവമായിരുന്നു. കമ്മീഷറായി പ്രവർത്തിക്കവേ തികഞ്ഞ കൂട്ടായ്മയോടും ഒരു ആശയക്കുഴപ്പവുമില്ലാതെയുമാണ് മുന്നോട്ടുപോയത്. സൗമ്യവും ഹൃദ്യവുമായ പെരുമാറ്റവും ലാളിത്യവും അദ്ദേഹത്തിന്റെ സവിശേഷതകളായിരുന്നെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

