
അതിദാരിദ്ര്യം ഇല്ലാതായത് ജനങ്ങൾ എൽഡിഎഫിന് തുടർഭരണം നൽകിയതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021-ൽ ജനങ്ങൾ എൽഡിഎഫിന് തുടർഭരണം സമ്മാനിച്ചതാണ് അതിദാരിദ്ര്യമുക്ത കേരളം എന്ന ലക്ഷ്യമടക്കം നേടാൻ കഴിഞ്ഞതിന്റെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. പുത്തരിക്കണ്ടത്ത് സംഘടിപ്പിച്ച എൽഡിഎഫ് തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സാധാരണയായി എൽഡിഎഫ് ഭരണകാലത്ത് വിവിധ മേഖലകളിൽ നല്ല രീതിയിലുള്ള വികസനം ഉണ്ടാകാറുണ്ട്. എന്നാൽ, കേരളത്തിലെ പതിവനുസരിച്ച് തൊട്ടുപിന്നാലെ വരുന്ന യുഡിഎഫ് സർക്കാർ നാടിനെ പുരോഗതിയിലേക്കല്ല, മറിച്ച് അതോഗതിയിലേക്കാണ് നയിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2011 മുതൽ 2016 വരെയുള്ള യുഡിഎഫ് ഭരണകാലത്ത്, പുരോഗതി നേടിയ എല്ലാ മേഖലകളും പുറകോട്ടുപോവുകയും കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ മേഖലകൾ പോലും പതനത്തിലാവുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ, പിന്നീട് വരുന്ന ഗവൺമെന്റിന്, അതായത് എൽഡിഎഫിന്, തകർന്ന ഭാഗം നികത്തിയെടുക്കലായിരുന്നു ആദ്യത്തെ പണിയെന്നും അദ്ദേഹം പറഞ്ഞു.
2016-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ ആദ്യം പരിശോധിച്ചത് ക്ഷേമ പെൻഷൻ കുടിശിക എത്രയുണ്ടെന്നായിരുന്നു. 18 മാസമായിരുന്നു അന്നത്തെ കുടിശിക. അതായത് പ്രഖ്യാപിച്ച 600 രൂപ ആർക്കും കൊടുത്തിട്ടില്ലായിരുന്നു. ഈ കുടിശിക കൊടുത്തുതീർത്തത് എൽഡിഎഫ് സർക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്നുള്ള ഓരോ മേഖലയിലും തകർച്ച പരിഹരിക്കുന്നതിനായി ശ്രമങ്ങളുണ്ടായി.
ALSO READ; വീണ്ടും മോദി സ്തുതിയുമായി ശശി തരൂർ: മോദിയുടെ പ്രഭാഷണത്തെ പ്രകീർത്തിച്ച് തരൂരിന്‍റെ എക്സ് പോസ്റ്റ്
2021-ൽ പതിവുപോലെ യുഡിഎഫ് ആണ് അധികാരത്തിൽ വന്നിരുന്നതെങ്കിൽ, നേടിയെടുത്ത നേട്ടങ്ങൾ എല്ലാം പുറകോട്ടു പോകുമായിരുന്നു. എന്നാൽ, ജനങ്ങൾ ഇടതു സർക്കാരിനെ തന്നെ തെരഞ്ഞെടുക്കുകയും കൂട്ടായ പ്രവർത്തനത്തിലൂടെ അതിദാരിദ്ര്യമുക്താവസ്ഥ നേടാനും കഴിഞ്ഞു. ഇത് ലോക മലയാളികൾക്കും ഇടതുപക്ഷ – പുരോഗമന ചിന്താഗതിക്കാർക്കും അഭിമാനിക്കാനാകുന്ന നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

