
ദേശീയപാത ആറുവരിപ്പാത നിർമ്മാണം പൂർത്തിയായ തലപ്പാടി – ചെങ്കള ഒന്നാം റീച്ച് ദേശീയപാത അതോറിറ്റി ഏറ്റെടുത്തു. ദേശീയപാത 66ൽ നിർമാണം പൂർത്തിയാകുന്ന ആദ്യ റീച്ചാണിത്. ദേശീയപാത 66ൽ നിർമാണം ആദ്യ റീച്ചായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള 39 കിലോമീറ്റർ ദേശീയപാത അതോറിറ്റി ഏറ്റെടുക്കുമ്പോൾ അത് സഹകരണ മേഖലയുടെ കൈയ്യൊപ്പായി മാറുകയാണ്. നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി 2021 ഡിസംബറിലാണ് പ്രവൃത്തി ആരംഭിച്ചത്.
നീണ്ടുനിന്ന മഴക്കാലവും ഡിസൈനിങ്ങിലെ മാറ്റങ്ങളും ഉൾപ്പെടെയുള്ള പ്രതിസന്ധികൾ മറികടന്ന് അതിവേഗത്തിലാണ് ഊരാളുങ്കൽ പ്രവൃത്തി പൂർത്തിയാക്കിയത്. ദേശീയപാതാ വികസന അതോറിറ്റി നിശ്‌ചയിച്ച സമയപരിധിയായ 2025 ജൂൺ 30നകം 99 ശതമാനം പ്രവൃത്തിയും ഊരാളുങ്കൽ പൂർത്തിയാക്കി. ഭക്ഷിണേന്ത്യയിലെതന്നെ ഏറ്റവും ഉയരവും വീതിയുമുള്ള ബോക്സ് ഗർഡർ മാതൃകയിലുള്ള ഒറ്റത്തൂൺ മേൽപ്പാലമാണ് ഈ റീച്ചിലെ ഏറ്റവും വലിയ ആകർഷണം.
Also read: ഭൂപതിവ് നിയമ ചട്ട ഭേതഗതിയും ഇടുക്കിയിലെ ഭൂപ്രശ്നങ്ങളും; പ്രതിപക്ഷ ആരോപണങ്ങളിൽ കഴമ്പുണ്ടോ ?
കാസർഗോഡ് നഗരത്തെ ചുറ്റിയുള്ള പാലത്തിന് 27 മീറ്റർ വീതിയും1.12 കിലോമീറ്റർ നീളവുമുണ്ട്. 30 ഒറ്റത്തൂണുകളിലാണ് പാലം പണിതത്. ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാൽ എന്നിവിടങ്ങളിലായി നാല് വലിയ പാലങ്ങളും നാല് ചെറുപാലങ്ങളും ഈ റീച്ചിൽ ഉൾപ്പെടുന്നു. ഒമ്പത് അടിപ്പാതകൾ, മൂന്ന് മേൽ നടപ്പാലങ്ങൾ, 81 ബോക്സ് കൽവർട്ടുകൾ എന്നിവയും ഇതിലുണ്ട്. ഇരുഭാഗത്തും 35 കിലോമീറ്റർ വീതം 70 കിലോമീറ്ററിലാണ് സർവീസ് റോഡ്. 78 കിലോമീറ്റർ ഓവുചാലും നിർമിച്ചു. 60 കിലോമീറ്ററിൽ സംരക്ഷണ ഭിത്തിയുണ്ട്.
22 അടിപ്പാതകളുണ്ട്. വൻകിട കുത്തക കമ്പനികളോട് മത്സരിച്ചാണ് ദേശീയപാതയിലെ ആദ്യ റീച്ച് കരാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ടർ സൊസൈറ്റി നേടിയെടുത്തത്. അദാനി, മേഘ, കെഎൻആർ, കെഎംസി തുടങ്ങിയ കമ്പനികൾ നിർമ്മാണം ഇപ്പോഴും തുടരുന്നതിനിടയിലാണ് വളരെ മുമ്പ് പ്രവൃത്തികളെല്ലാം പൂർത്തിയാക്കി ഊരാളുങ്കൽ ദേശീയപാത അതോറിറ്റിക്ക് പാത കൈമാറിയത്. കേരളത്തിൻ്റെ അഭിമാനമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസെറ്റി ശതാബ്ദി വർഷത്തിലാണ് 1800 കോടി രൂപ അടങ്കലുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതി ലോകോത്തര നിലവാരത്തിൽ പൂർത്തിയാക്കി നാടിന് സമർപ്പിക്കുന്നത്.
യുഡിഎഫ് ഭരണകാലത്ത് സ്ഥലമേറ്റെടുപ്പു പോലും പൂർത്തിയാക്കാൻ കഴിയാതെ ഓഫീസ് അടച്ച് ദേശീയപാത അതോറിറ്റി മടങ്ങിയിരുന്നു. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാന സർക്കാർ 25 ശതമാനം തുക നൽകി സ്ഥലമേറ്റെടുപ്പുൾപ്പെടെ പൂർത്തിയാക്കി നടത്തി ഇടപെടലാണ് ദേശീയപാത ആറുവരിപ്പാത യാഥാർത്ഥ്യമാക്കിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here




