
സംസ്ഥാനത്ത് തടവുകാരുടെ വേതന വർധനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമെന്ന് മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വേതന വർദ്ധന നടപ്പാക്കുന്നത്. വേതനത്തിന്റെ 80% കേസിലെ ഇരകൾക്കും തടവുകാരന്റെ ആശ്രിതർക്കുമാണ് ലഭിക്കുക. രാജ്യത്ത് തടവുകാരുടെ വേതനത്തിലും ക്ഷേമത്തിലും കോൺഗ്രസ് ഭരിക്കുന്ന കർണാടകയും ഗുജറാത്തുമാണ് കേരളത്തേക്കാൾ മുന്നിലെന്നും അലക്സാണ്ടർ ജേക്കബ് കൈരളി ന്യൂസിനോട് പറഞ്ഞു
ഉമ്മൻചാണ്ടി മുഖ്യമന്ത്രിയും അലക്സാണ്ടർ ജേക്കബ് ജയിൽ ഡിജിപിയും ആയിരുന്ന ഘട്ടത്തിൽ 32 രൂപയാണ് തടവുകാരുടെ വേതനം. പിന്നീട് ഉമ്മൻചാണ്ടി തന്നെയാണ് നാലിരട്ടി വർദ്ധന വരുത്തി വേതനം 126 രൂപയാക്കിയത്. 2017ൽ സുപ്രീം കോടതിയാണ് നാട്ടുനടപ്പ് അനുസരിച്ചുള്ള വേതനം തടവുകാർക്ക് നൽകണമെന്ന് ഉത്തരവിറക്കിയത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന കർണാടകയും ബിജെപി ഭരിക്കുന്ന ഗുജറാത്തുമാണ് നേരത്തേ തന്നെ തടവുകാർക്ക് ഉയർന്ന വേതനം നൽകുന്നതെന്ന് മുൻ ജയിൽ ഡിജിപി അലക്സാണ്ടർ ജേക്കബ് പറഞ്ഞു.
രണ്ടു രൂപ ചപ്പാത്തി ഉൾപ്പെടെ വിപണിയിൽ എത്തിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തിന് നൂറുകോടി ലാഭം ഉണ്ടാക്കുന്നുണ്ട് ജയിൽ വകുപ്പ്. തടവുകാരുടെ അധ്വാനത്തിൽ നിന്നുളള 16 കോടി രൂപ ലാഭത്തിൽ നിന്നാണ് ഇവർക്ക് വേതനം നൽകുന്നത്.സംസ്ഥാനത്ത് ആകെയുള്ള പതിനായിരത്തോളം തടവുകാരിൽ 4200 ൽ താഴെ ആളുകൾ മാത്രമാണ് നിലവിൽ വേതന വർദ്ധനവിന്റെ പരിധിയിൽ വരുന്നുള്ളൂ. ജയിലിൽ എത്തുന്നവർക്കെല്ലാം വേതനം നൽകുന്നു എന്ന് പ്രചരണം തെറ്റാണെന്നും അലക്സാണ്ടർ ജേക്കബ് വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


