
പത്തനംതിട്ട: ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെ നിശ്ചയിച്ചിട്ടുള്ള ദേശീയ പണിമുടക്കിൽ നിന്ന് പത്തനംതിട്ട ജില്ലയിൽ നടക്കുന്ന കൺവൻഷനുകളെയും തീർഥാടരെയും ഒഴിവാക്കിയതായി സംയുക്ത സമരസമിതി കൺവീനർ കെ സി രാജഗോപാലൻ അറിയിച്ചു. മാരാമൺ കൺവൻഷൻ, ചെറുകോൽപ്പുഴ കൺവൻഷന്റെ ദീപശിഖാ പ്രയാണം, മഞ്ഞനിക്കര, ശബരിമല തീർഥാടകർ എന്നിവരെയാണ് ഒഴിവാക്കിയിട്ടുള്ളത്.
ജില്ലയിൽ പണിമുടക്കുന്ന തൊഴിലാളികൾ രാവിലെ പ്രകടനം നടത്തി പിരിയും. ഗതാഗത തടസം ഉണ്ടാകാത്ത രീതിയിലാകും പ്രകടനം. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്ന് അർധരാത്രി മുതലാണ് പണിമുടക്ക് ആരംഭിക്കുക. കേന്ദ്ര തൊഴിലാളി സംഘടനകളും ദേശീയ തൊഴിലാളി ഫെഡറേഷനുകളും ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കും. കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുഴുവന്‍ ജനങ്ങളും പണിമുടക്കുമായി സഹകരിക്കണമെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം അഭ്യർഥിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

