
എസ്‌ഐആറിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ഗുരുതരമായ പിഴവുകളെന്ന് സിപിഐ എം കോഴിക്കോട് ജില്ല സെക്രട്ടറി എം മെഹബൂബ്.
ധൃതിപിടിച്ചും അശാസ്ത്രീയവുമായാണ് പട്ടിക പരിഷ്‍കരിച്ചതെന്നും വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷന് ഇ -മെയിൽ വഴി പരാതി നൽകിയതായും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എസ്‌ഐആറിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ഓരോന്നായി ചുണ്ടികാട്ടിയായിരുന്നു കോഴിക്കോട് എം മെഹബുബ് വാർത്തസമ്മേളനം നടത്തിയത്.
‘ബൂത്തുകൾ ക്രമീകരിച്ചതിലും ഗുരുതര പിഴവുകളുണ്ട്. വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് മാത്രമല്ല നിലവിൽ പട്ടികയിൽ ഇടം പിടിച്ചവർക്കുപോലും വോട്ട് ചെയ്യാനാവാത്ത നിലവിൽ സാഹചര്യമാണുള്ളത്. ധൃതിപിടിച്ചും അശാസ്ത്രീയവുമായാണ് പട്ടിക പരിഷ്‍കരിച്ചതെന്നും’ മെഹബൂബ് പറഞ്ഞു.
‘അടിത്തട്ടിൽ പരിശോധന നടത്തിയപ്പോൾ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും വ്യാപകമായി ഈ പ്രശ്നം നിലനിൽക്കുന്നുണ്ട്. പലർക്കും പോളിങ് സ്റ്റേഷനുകൾപോലും അറിയില്ല. ഇത് മാറ്റാൻ ആവശ്യപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പ് കമീഷൻ പ്രതിനിധിയായ കലക്ടർക്കും അവ്യക്തതയാണ്. ബീഹാറിൽ ചെയ്തതുപോലെ കേരളത്തിലും ചെയ്യാനാണ് കമീഷൻ നോക്കുന്നത്. അനാവശ്യ തിടുക്കമാണ് ഇക്കാര്യത്തിൽ കമ്മീഷൻ കാണിച്ചതെന്നും എം മെഹബൂബ് പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം വി വസീഫ്, ജില്ല സെക്രട്ടറിയറ്റ് അംഗം ടി വിശ്വനാഥൻ എന്നിവരും പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

