
എസ്ഐആറിൽ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് കത്തയച്ച് സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററാണ് ചീഫ് ഇലക്ട്രൽ ഓഫീസർക്ക് കത്തയച്ചത്. വോട്ടർ പട്ടികയിലെ പിശകുകൾ സംബന്ധിച്ച് നിലവിൽ കമ്മീഷൻ സ്വീകരിക്കുന്ന നിർദ്ദേശങ്ങളും നിലപാടുകളും കാരണം അർഹരായ ലക്ഷകണക്കിന് വോട്ടർമാർ അന്തിമ പട്ടികയിൽ ഉൾപ്പെടാതിരിക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കത്തയച്ചത്.
2002ലെ വോട്ടർ പട്ടികയിലെ വോട്ടർ ആയിരുന്ന അച്ഛനമ്മമാർ/ ബന്ധുക്കൾ എന്നിവരുമായി 2002 ന് ശേഷം വോട്ടർ ആയവരുടെ പേരുകൾ മാപ്പ് ചെയ്യുമ്പോൾ പേര്, വയസ്, വിലാസം തുടങ്ങിയവയിലെ പിശകുകൾ കാരണം പേര് വോട്ടർപട്ടികയിൽ ഇല്ലാതാകുന്ന സ്ഥിതി വ്യാപകമാണെന്നും കത്തിൽ സിപിഐഎം ചൂണ്ടിക്കാട്ടി.
ചില കേസുകളിൽ കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള വിശദീകരണം ചോദിക്കുന്ന സ്ഥിതിയും ഉണ്ട്. ഇവയെല്ലാം കമ്മീഷൻ തയ്യാറാക്കിയ വോട്ടർ പട്ടികയിലുണ്ടായ പിശകുകളാണ്. കമ്മീഷൻ തയ്യാറാക്കിയ വോട്ടർ പട്ടികയിലെ ക്ലറിക്കൽ പിശകുകൾ വോട്ടർമാരുടെ അവകാശത്തെ ബാധിക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശത്തെ ബാധിക്കുന്ന ഈ വിഷയത്തിൽ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും കത്തിൽ സിപിഐഎം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കമ്മീഷൻ ത യ്യാറാക്കിയിട്ടുള്ള സോഫ്റ്റ്‌വെയർ കുറ്റമറ്റതല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ബിഎൽഒമാർക്ക് തന്നെ ഇത്തരം പിശകുകൾ തിരുത്താവുന്നതാണെന്നും കത്തിൽ പറയുന്നു. ഇക്കാര്യങ്ങൾക്ക് ബിഎൽഒമാരെ ചുമതലപ്പെടുത്തണമെന്നും, ഇആർഒമാർ സാക്ഷ്യപ്പെടുത്തണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും, ഇതു സംബന്ധിച്ച തീരുമാനം സമയബന്ധിതമായി ഉണ്ടാകണമെന്നും കത്തിൽ സിപിഐഎം ആവശ്യപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


