
ശ്രീലങ്കയിൽ കനത്ത നാശം വിതച്ച് ‘ഡിത്വ’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമ്പോൾ കേരളത്തിലും മഴയ്ക്ക് സാധ്യത. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്ര ന്യൂനമർദ്ദം (Deep Depression ) ഡിറ്റ് വാ ( Ditwah ) ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചിരിക്കുകയാണ്. വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട്–പുതുച്ചേരി,തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങാൻ ആണ് സാധ്യത. ഇതോടെ കേരളത്തിൽ അടുത്ത 5 ദിവസം നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 27 മുതൽ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ (29/11/2025) പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലേർട്ടുണ്ട്.
കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും ശ്രീലങ്കയിൽ ഈ ആഴ്ച കുറഞ്ഞത് 56 പേർ കൊല്ലപ്പെടുകയും 21 പേരെ കാണാതാവുകയും ചെയ്തു. തേയിലത്തോട്ടങ്ങൾക്ക് പേരുകേട്ട ബദുള്ള ജില്ലയിൽ, ഉരുൾപൊട്ടലിനെ തുടർന്ന് 21 പേർ കൊല്ലപ്പെട്ടതായി ശ്രീലങ്ക ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ ശ്രീലങ്കയിലെ വിവിധ ജില്ലകളിൽ കനത്ത മഴയാണ് രേഖപ്പെടുത്തിയത്. ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത് പലയിടത്തും രൂക്ഷമായ വെള്ളപ്പൊക്കത്തിനും മണ്ണൊലിപ്പിനും കാരണമായി. ദുരന്തബാധിത പ്രദേശങ്ങളിൽ സർക്കാറിന്റെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.
മോശം കാലവസ്ഥയെ തുടർന്ന് വിമാനങ്ങൾ വഴിതിരിച്ചു വിടുകയും സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും അടച്ചിടുകയും ചെയ്തു. പലയിടങ്ങളിലും നെറ്റ്‍വർക്ക് ബന്ധം നഷ്ടപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഡിത്വ ചുഴലിക്കാറ്റ് തമിഴ്‌നാടിന്റെ വടക്കൻ തീരത്തേക്ക് നീങ്ങുന്നതിനാൽ തമിഴ്‌നാടും ബെംഗളൂരുവും അതീവ ജാഗ്രതയിലാണ്. നവംബർ 28-29 തീയതികളിൽ ഡെൽറ്റയ്ക്കും തിരഞ്ഞെടുത്ത വടക്കൻ തീരദേശ ജില്ലകൾക്കും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് മുതൽ ചുവപ്പ് വരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത് 24 മണിക്കൂറിനുള്ളിൽ 20 സെന്റിമീറ്ററിൽ കൂടുതൽ കനത്ത മഴ പെയ്യും എന്ന് സൂചിപ്പിക്കുന്നു.
ശ്രീലങ്കയിൽ നിലവിൽ മൺസൂൺ കാലമാണെങ്കിലും, ഇത്രയും രൂക്ഷമായ കാലാവസ്ഥ ദ്വീപിൽ ഉണ്ടാകുന്നത് അപൂർവമാണ്. ഈ നൂറ്റാണ്ടിൽ ശ്രീലങ്കയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം 2003 ജൂണിൽ ആയിരുന്നു ഉണ്ടായത്. അന്ന് 254 പേർ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

