
തിരുവനന്തപുരം: ചികിത്സയിലുണ്ടായിരുന്ന ദിവസങ്ങളിൽ ശിവപ്രിയയും കുഞ്ഞിനും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് എസ് എ ടി ആശുപത്രി അധികൃതർ. ശിവപ്രിയ ആരോഗ്യവതിയെന്ന് പരിശോധനയിൽ വ്യക്തമായ ശേഷമാണ് ഡിസ്ചാർജ് ചെയ്തത്.
ഗർഭസ്ഥ ശിശുവിന് ചലനം കുറവായിരുന്നുവെന്ന കാരണത്താലാണ് ഒക്ടോബർ 19 ന് ശിവപ്രിയയെ മറ്റൊരു ആശുപത്രിയിൽ നിന്ന് എസ് എ ടി ആശുപത്രിയിലേയ്ക്ക് റഫർ ചെയ്തത്. തുടർന്ന് 37 ആഴ്ച പൂർത്തിയായ ശിവപ്രിയയെ പ്രസവിപ്പിക്കാൻ തീരുമാനിച്ചു. അതിനുവേണ്ട മരുന്നുകളും ചികിത്സയും നൽകുകയും 22 ന് പ്രസവിക്കുകയും ചെയ്തു.
24 ന് ഡിസ്ചാർജ് ചെയ്തശേഷം 26 ന് പനിയും വയറിളക്കവും ബാധിച്ച് ആശുപത്രിയിലെത്തിയ ശിവപ്രിയയ്ക്ക് നടത്തിയ പരിശോധനയിൽ സെപ്റ്റിക് ഷോക്ക് എന്ന അവസ്ഥ സ്ഥിരീകരിച്ചു. തുടർന്ന് മെഡിക്കൽ ബോർഡ് ചേർന്ന് ചികിത്സ ഏകോപിപ്പിക്കുകയും മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ നൽകുകയും ചെയ്തുവെങ്കിലും രോഗാവസ്ഥ മൂർച്ഛിക്കുകയായിരുന്നു. ഞായർ രാവിലെ 11.50 ന് മരിച്ചു.
എല്ലാ ദിവസവും 20 മുതൽ 30 വരെ പ്രസവങ്ങൾ ഇവിടെ നടക്കാറുണ്ട്. ശിവപ്രിയയയുടെ പ്രസവം നടന്ന 22 ന് 17 പ്രസവങ്ങളാണ് നടന്നത്. ഇവർക്കൊന്നും യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷ്യ സ്റ്റാൻ്റേർഡ് പ്രകാരം (കേന്ദ്രസർക്കാരിൻ്റെ ഗുണ നിലവാര മാർഗരേഖ) 98 ശതമാനം സ്കോർ നേടിയിട്ടുള്ള ഈ ആശുപത്രിയിൽ ലേബർ റൂമിലും ഓപ്പറേഷൻ തീയേറ്ററിലും എല്ലാ മാസവും നടത്തുന്ന അണുവിമുക്ത പരിശോധന മൈക്രോബയോളജി വിഭാഗം ഒക്ടോബർ 18 ന് നടത്തി അണുവിമുക്തമാണെന്ന് സർട്ടിഫൈ ചെയ്തിട്ടുമുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചു.
മറ്റു സ്വകാര്യ ആശുപത്രികളിൽ നിന്നടക്കം സങ്കീർണാവസ്ഥയിലെത്തുന്ന രോഗികളെയാണ് മിക്കപ്പോഴും എസ് എ ടിയിലേയ്ക്ക് വിടുന്നത്. അമ്മയ്ക്കും കുഞ്ഞിനും ഏറ്റവും കുറവു മരണ നിരക്കുള്ള ആശുപത്രി കൂടിയാണിത്. സങ്കീർണാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിച്ചു ഭേദമാക്കി മരണ നിരക്ക് കുറയ്ക്കാൻ എസ് എ ടി യിലെ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിവരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

