
സംസ്ഥാനത്ത് ആശുപത്രി വികസനത്തിന് വൻ നിക്ഷേപം 19 ആശുപത്രികളിൽ 2,789 കോടി രൂപയുടെ വികസനം നടപ്പിലാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ്. കിഫ്ബി ഉള്‍പ്പെടെയുള്ള വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആശുപത്രികളില്‍ പുതിയ കെട്ടിടങ്ങളും അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഒരുക്കിയതോടെ, പൊതുആരോഗ്യ രംഗം കൂടുതല്‍ ശക്തിപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.
കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) വഴിയായി സംസ്ഥാനത്തെ 19 ആശുപത്രികളിൽ 2,789.08 കോടി രൂപയുടെ വികസന പദ്ധതികൾ കൂടി നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ കിഫ്ബിയിലൂടെ ഇതുവരെ 10,000 കോടി രൂപയിലധികം രൂപയുടെ ആരോഗ്യ മേഖലയിലെ വികസനം സാധ്യമായതായി മന്ത്രി വ്യക്തമാക്കി. നബാർഡ് വഴിയും ഏകദേശം 1,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതിന് പുറമെ പ്ലാൻ ഫണ്ട് ഉൾപ്പെടെയുള്ള വിവിധ ഫണ്ടുകളിലൂടെയും ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. പുതിയ കെട്ടിടങ്ങൾ, അത്യാധുനിക ചികിത്സാ ഉപകരണങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി സൗകര്യങ്ങൾ എന്നിവ ഒരുക്കാൻ ഈ പദ്ധതികൾ വഴിയായി സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
Also read : ശബരിമല കൊടിമര പുനർനിർമാണം: ഹൈക്കോടതി ഉത്തരവിൽ പുറത്തെത്തിയത് യുഡിഎഫ് ഭരണസമിതിയുടെ ക്രമക്കേടുകൾ
തിരുവനന്തപുരം ജില്ലയിൽ, മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 23.36 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം സജ്ജമാക്കി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ 70.72 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി 207.35 കോടി രൂപയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ 89.46 കോടി രൂപയും ചെലവഴിച്ചുള്ള പുതിയ ഹോസ്പിറ്റൽ കോംപ്ലക്‌സ് നിർമ്മാണം ആരംഭിക്കും.
കൊല്ലം ജില്ലയിൽ, കുണ്ടറ താലൂക്ക് ആശുപത്രിയിൽ 76.13 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കി. നീണ്ടകര താലൂക്ക് ആശുപത്രിയിൽ 46.43 കോടി രൂപ ചെലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. പത്തനംതിട്ട ജില്ലയിൽ, അടൂർ ജനറൽ ആശുപത്രിയിൽ 14.64 കോടി രൂപയും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 30.35 കോടി രൂപയും ചെലവഴിച്ച് പുതിയ കെട്ടിടങ്ങൾ സജ്ജമാകുന്നു. കോന്നി മെഡിക്കൽ കോളേജിൽ 50 കോടി രൂപ ചെലവഴിച്ച് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റൽ കെട്ടിടം, ക്വാർട്ടേഴ്‌സ് എന്നിവയും പൂർത്തിയാക്കി.
ആലപ്പുഴ ജില്ലയിൽ, തുറവൂർ താലൂക്ക് ആശുപത്രിയിൽ 51.4 കോടി രൂപയും ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ 97.71 കോടി രൂപയും ചേർത്തല താലൂക്ക് ആശുപത്രിയിൽ 84.98 കോടി രൂപയും ചെലവഴിച്ച് കെട്ടിടങ്ങൾ സജ്ജമാക്കി. കോട്ടയം മെഡിക്കൽ കോളേജിൽ, 279.15 കോടി രൂപ ചെലവഴിച്ച് സർജിക്കൽ ബ്ലോക്ക് യാഥാർത്ഥ്യമാക്കി. എറണാകുളം ജില്ലയിൽ, കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.21 കോടി രൂപ ചെലവഴിച്ച് ഒഫ്താൽമിക് ഓപ്പറേഷൻ തിയേറ്റർ, പോസ്റ്റ്‌നാറ്റൽ വാർഡ്, ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സിന്റെ അധിക നില എന്നിവ സജ്ജമാക്കി. കൂടാതെ 449 കോടി രൂപ ചെലവഴിച്ച് കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിടവും 368 കോടി രൂപയുടെ ചെലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും യാഥാർത്ഥ്യമാക്കി.
പാലക്കാട് ജില്ലയിൽ, ആലത്തൂർ താലൂക്ക് ആശുപത്രിയിൽ 12.31 കോടി രൂപ ചെലവഴിച്ച് ഒപി–കാഷ്വാലിറ്റി ബ്ലോക്ക് സജ്ജമായി.
കണ്ണൂർ ജില്ലയിൽ, 183 കോടി രൂപ ചെലവഴിച്ച് ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ആദ്യ ഘട്ട കെട്ടിടങ്ങൾ പൂർത്തിയാക്കി.
കോഴിക്കോട് ജില്ലയിൽ, 643.88 കോടി രൂപ ചെലവഴിച്ചുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ പദ്ധതിയുടെ ശിലാസ്ഥാപനവും നടന്നു. സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ രാജ്യത്തെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഈ പദ്ധതികൾ നിർണായക പങ്കുവഹിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

