
കോൺഗ്രസിന്റെ യുവജന വിഭാഗമായ യൂത്ത് കോൺഗ്രസിന്റെ അധ്യക്ഷനായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അങ്ങേയറ്റം മലീമസവും സ്ത്രീവിരുദ്ധവുമായ ആരോപണങ്ങൾ ദിവസം കഴിയും തോറും പുറത്തുവരികയാണ്.
കേരള രാഷ്ട്രീയത്തിനുതന്നെ അപമാനകരമാകുന്ന തരത്തിലാണ് രാഹുലിന്റേതായി പുറത്തുവരുന്ന വാട്സാപ്പ് ചാറ്റുകളും ഫോൺ കോളുകളും. സ്ത്രീകളോട് ഗർഭച്ഛിദ്രത്തിനടക്കം ഭീഷണിപെടുത്തുന്ന ഫോൺ കോളുകൾ ഞെട്ടിക്കുന്നതാണ്.
ഈ സാഹചര്യത്തിലാണ് കേരളത്തിലെ യുവജന സംഘടനകളെ പറ്റിയും അവർ ചെയ്യുന്ന പ്രവർത്തനങ്ങളെ പറ്റിയും പൊതുസമൂഹം ചർച്ച ചെയ്യുന്നത്. ഡിവൈഎഫ്‌ഐയും യൂത്ത് കോൺഗ്രസും വ്യത്യസ്തമാകുന്നതും ഇവിടെയാണ്. ഒരു വശത്ത് രാഹുൽ മാങ്കൂട്ടത്തിൽ ഗർഭച്ഛിദ്രത്തിനായി യുവതിയെ ഭീഷണിപ്പെടുത്തുന്ന ഫോൺ കോളാണെങ്കിൽ മറുവശത്ത് രക്തദാനത്തിനുവേണ്ടി ഒരു ഡിവൈഎഫ്ഐക്കാരനെ വിളിച്ചപ്പോഴുണ്ടായ ഫോൺ സംഭാഷണവുമാണിപ്പോൾ ചർച്ചയാകുന്നത്.
രക്തദാനത്തിനുശേഷം പാരിതോഷികവും ഭക്ഷണവും വാഗ്ദാനം ചെയ്തപ്പോൾ അത് നിരസിക്കുന്ന ഡിവൈഎഫ്ഐ നേതാവിന്റെ വാക്കുകളാണ് സോഷ്യൽ മീഡയ ചർച്ച ചെയ്യുന്നത്. എന്താവശ്യമുണ്ടെങ്കിലും വിളിച്ചോളൂ.. ഞങ്ങൾ ഡിവൈഎഫ്ഐക്കാരാണ് എന്ന് പറയുന്ന ഡിവൈഎഫ്ഐയുടെ കരുതലും മനുഷ്യത്വവും നിറയുന്നതാണ് ഈ ഫോൺ സന്ദേശം. ഇതാണ് സംസ്ഥാനത്തെ രണ്ട് യുവജനസംഘടനകൾ തമ്മിലുള്ള വ്യത്യാസമെന്ന് പറയുകയാണ് സോഷ്യൽ മീഡിയ. ഒരു വശത്ത് സ്ത്രീകളോട് ലൈംഗിക ചുവയോടെയും അപമര്യാദയായും പെരുമാറുന്ന കോൺഗ്രസ് യുവനേതാവും അയാളെ സംരക്ഷിക്കുന്ന കോൺഗ്രസുമിരിക്കുമ്പോൾ മറുവശത്ത് സാധാരണ ജനങ്ങൾക്ക് വേണ്ടി സദാസമയം കർമനിരതമായി പ്രതിഫലേച്ഛ ഏതുമില്ലാതെ പ്രവർത്തിക്കുകയാണ് ഡിവൈഎഫ്ഐ.
ഡിവൈഎഫ്ഐയുടെ പൊതിച്ചോറിനെ പോലും അധിക്ഷേപിച്ച രാഹൂൽ മാങ്കൂട്ടത്തിലിനെ, അയാളുടെ രാജി വാർത്തയുള്ള പത്രം ഉപയോഗിച്ച് പൊതിച്ചോറ് നൽകി രാഷ്ട്രീയ മറുപടി നൽകിയ സംഘടനയാണ് ഡിവൈഎഫ്ഐ.
കേവലം ഫോൺ കോളുകളിൽ മാത്രമല്ല ഇരു സംഘടനകളും തമ്മിലുള്ള വ്യത്യാസം. വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ, ഇരുപത് വീടുകൾ നിർമിച്ചുനൽകുമെന്നായിരുന്നു ഡിവൈഎഫ്ഐയുടെ പ്രഖ്യാപനം. എന്നാൽ 100 വീടുകൾ നിർമിക്കുന്നതിനുള്ള തുക ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്ക് കൈമാറി. ദുരന്തമുഖത്ത് ആദ്യാവസാനം രക്ഷകരായെത്തി.
മറുവശത്ത് രാഹുൽ മാങ്കൂട്ടത്തിൽ അധ്യക്ഷനായ യൂത്ത് കോൺഗ്രസ് വയനാട് ദുരന്തത്തിൽ എന്താണ് ചെയ്തതെന്ന് നമ്മൾ കണ്ടതാണ്. പിരിച്ച പണത്തിന്റെ കണക്കുപോലും അവതരിപ്പിക്കാനാകാതെ പണമെല്ലാം എങ്ങു പോയി എന്ന പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകാനാകാതെ ദുരന്തമുഖത്തും വഞ്ചന കാണിച്ച സംഘടനയാണ് യൂത്ത് കോൺഗ്രസ്. നാടുനീളെ പിരിച്ചും വിവിധ ചലഞ്ചുകളിലൂടെ ശേഖരിക്കുകയും ചെയ്തെങ്കിലും ഒടുവിൽ ഫണ്ടുമില്ല കണക്കുമില്ല. യൂത്ത് കോൺഗ്രസ് പിരിച്ച് മുക്കിയ ഫണ്ട്, ഫൈവ് സ്റ്റാർ ഹോട്ടലിൽ മുറിയെടുക്കാനാണോ, അതോ രാഹുലിനെ വെളുപ്പിക്കാനുള്ള പി.ആർ പ്രചരണത്തിന് ചെലവാക്കിയതാണോയെന്ന വിമർശങ്ങൾക്ക് ഇതുവരെ ഒരു മറുപടിയുമില്ല.
ALSO READ: രാഹുലിനെചൊല്ലി തമ്മിലടിച്ച് പാലക്കാട് യൂത്ത് കോണ്‍ഗ്രസ്
ഇവിടെയാണ് വർഷങ്ങളായി സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ രോഗികൾക്ക് പൊതിച്ചോർ നൽകുന്ന, ആശുപത്രികൾ തോറും രോഗികൾക്ക് രക്തം ദാനം ചെയ്യുന്ന, സ്കൂൾ തുറക്കുമ്പോൾ ശുചീകരണ പ്രവർത്തികൾ നടത്തി കൊടുക്കുന്ന , വഴിയോരങ്ങളിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുന്ന, പാവപ്പെട്ടവർക്ക് വീടുവച്ച് നൽകുന്ന ഡിവൈഎഫ്ഐ എന്ന യുവജന പ്രസ്ഥാനവും അതിന്റെ പ്രവർത്തകരും വേറിട്ടതാകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

