
ലയനം എന്ന പേരിൽ കേന്ദ്ര സർക്കാർ കേരളത്തിലെ തപാൽ മേഖലയിൽ നടത്തുന്ന ഇടപെടലുകൾ ആശങ്കാജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. രാജ്യസഭയിൽ അദ്ദേഹം ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രം നൽകിയ മറുപടി അടക്കം പങ്കുവെച്ചു കൊണ്ടാണ് മാധ്യമങ്ങളടക്കം ശ്രദ്ധിക്കാതെ പോയ ഈ വിഷയത്തെ പറ്റി അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചത്. കഴിഞ്ഞ 36 മാസത്തിനിടെ കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ ലയിപ്പിച്ചതായാണ് കേന്ദ്രം വിവരം നൽകുന്നത്. ഈ പ്രക്രിയയെ സർക്കാർ “ലയനം” എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ആ പ്രദേശങ്ങളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അവശ്യ പൊതുസേവനങ്ങൾ നിർത്തലാക്കുന്നതിനും, ദൂരപ്രദേശങ്ങളിലേക്ക് മാറ്റുന്നതിനും തുല്യമാണെന്ന് ജോൺ ബ്രിട്ടാസ് എംപി കുറിച്ചു.
ദേശീയതലത്തിലുള്ള ഏകീകൃത ദൂരപരിധി മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ക്രമീകരണങ്ങളെന്നാണ് കേന്ദ്രവാദം. എന്നാൽ, ഉയർന്ന ജനസാന്ദ്രതയും തുടർച്ചയായ ജനവാസ മേഖലകളുമുള്ള കേരളത്തിന്റെ സവിശേഷമായ ജനസംഖ്യാ ഘടന കണക്കിലെടുക്കുമ്പോൾ ഇത്തരം ഏകീകൃത ദൂരപരിധി മാനദണ്ഡങ്ങൾ അശാസ്ത്രീയമാണെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി ചൂണ്ടിക്കാട്ടുന്നു.
പെൻഷൻകാർ, മുതിർന്ന പൗരന്മാർ എന്നിവരെ ഈ മാറ്റം എങ്ങനെ ബാധിക്കുമെന്ന ആശങ്കയ്ക്ക്, “ലയനം വഴി സേവനങ്ങളിൽ തടസ്സമൊന്നും ഉണ്ടാകില്ല” എന്ന അവകാശവാദം മാത്രമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. അവശ്യ സാമ്പത്തിക സേവനങ്ങൾക്കായി പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കുന്ന വയോധികരുടെ ദുരിതം ഈ സർക്കാർ വാദത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
കേരളത്തിലെ പോസ്റ്റ് ഓഫീസുകളുടെ വൻതോതിലുള്ള അടച്ചുപൂട്ടലിന്റെ ആശങ്കാജനകമായ ചിത്രം പുറത്തുകൊണ്ടുവരുന്നതാണ് രാജ്യസഭയിൽ ഞാൻ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടി. കഴിഞ്ഞ 36 മാസത്തിനിടെ കേരളത്തിൽ 41 പോസ്റ്റ് ഓഫീസുകൾ ലയിപ്പിച്ചതായി മറുപടിയിൽ സമ്മതിച്ചിട്ടുണ്ട്. ഈ പ്രക്രിയയെ സർക്കാർ “ലയനം” എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും, ആ പ്രദേശങ്ങളിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അവശ്യ പൊതുസേവനങ്ങൾ നിർത്തലാക്കുന്നതിനും ദൂരപ്രദേശങ്ങളിലേക്ക് മാറ്റുന്നതിനും തുല്യമാണ്.
ദേശീയതലത്തിലുള്ള ഏകീകൃത ദൂരപരിധി മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ ക്രമീകരണങ്ങൾ നടപ്പിലാക്കിയതെന്നും കേരളത്തിന് മാത്രമായി പ്രത്യേക മാനദണ്ഡങ്ങളില്ലെന്നും സർക്കാർ വ്യക്തമാക്കി. എന്നാൽ, ഉയർന്ന ജനസാന്ദ്രതയും തുടർച്ചയായ ജനവാസ മേഖലകളുമുള്ള കേരളത്തിന്റെ സവിശേഷമായ ജനസംഖ്യാ ഘടന കണക്കിലെടുക്കുമ്പോൾ ഇത്തരം ഏകീകൃത ദൂരപരിധി മാനദണ്ഡങ്ങൾ അശാസ്ത്രീയമാണ്.
പെൻഷൻകാർ, മുതിർന്ന പൗരന്മാർ എന്നിവരെ ഈ മാറ്റം എങ്ങനെ ബാധിക്കുമെന്ന ആശങ്കയ്ക്ക്, “ലയനം വഴി സേവനങ്ങളിൽ തടസ്സമൊന്നും ഉണ്ടാകില്ല” എന്ന അവകാശവാദം മാത്രമാണ് സർക്കാർ ഉന്നയിച്ചത്. വരുമാന-ചെലവ് അനുപാതവും ദൂരപരിധിയും നോക്കിയാണ് ലയനമെന്നും സർക്കാർ അറിയിച്ചു. എന്നാൽ, ലയനത്തിന് മുൻപ് ഏതെങ്കിലും സ്വതന്ത്ര പഠനമോ സാമൂഹികാഘാത പഠനമോ നടത്തിയിട്ടില്ല. പെൻഷൻ വിതരണം, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം തുടങ്ങിയ അവശ്യ സാമ്പത്തിക സേവനങ്ങൾക്കായി പോസ്റ്റ് ഓഫീസുകളെ ആശ്രയിക്കുന്ന വയോധികരുടെ ദുരിതം ഈ സർക്കാർ വാദത്തിന് വിരുദ്ധമാണ്.
സ്ഥിരം ജീവനക്കാരെയും ഗ്രാമീണ ഡാക് സേവക് ജീവനക്കാരെയും മറ്റ് ഓഫീസുകളിലേക്ക് മാറ്റി നിയമിച്ചതിനാൽ ആരെയും ബാധിച്ചിട്ടില്ലെന്നും സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ഇത്തരത്തിലുള്ള സ്ഥലംമാറ്റങ്ങൾ ജീവനക്കാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരത്തെയും ലഭ്യതയെയും സാരമായി ബാധിക്കുമെന്നതും വ്യക്തമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


