
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വി.ജി.എഫ് ഇനത്തിൽ കേന്ദ്രം നൽകിയ 817.80 കോടി രൂപ തിരിച്ചടക്കുന്നത് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് ഇനത്തിൽ കേന്ദ്രം നൽകിയ 817.80 കോടി രൂപ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ നിന്ന് വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് പദ്ധതിയെ ഒഴിവാക്കണമെന്ന ആവശ്യം ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ചപ്പോൾ വ്യക്തമായ മറുപടി നൽകാതെ കേന്ദ്ര മന്ത്രിമാർ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
പകരം മന്ത്രിയുടെ ഓഫീസിലേക്ക് ക്ഷണിക്കുകയും വിശദമായ വിവരങ്ങൾ നൽകാമെന്നുമായിരുന്നു തുറമുഖ വകുപ്പ് സഹമന്ത്രി ശന്തനു താക്കൂറിന്റെ മറുപടി. പിന്നീട് കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാളും ഈ വിഷയത്തിൽ സംസാരിച്ചെങ്കിലും വിഴിഞ്ഞം തുറമുഖം ആഗോളതലത്തിൽ തിളങ്ങുകയാണെന്നും അത് കേന്ദ്ര-സംസ്ഥാന സഹകരണ ഫെഡറലിസത്തിന്റെ ഉദാഹരണമാണെന്നും പറഞ്ഞ് ഒഴിഞ്ഞുമാറി. രാജ്യത്ത് നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് സഹായം കേന്ദ്രം നൽകിയിട്ടുള്ളതിൽ വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട് പ്രോജക്റ്റിന് മാത്രമാണ് പ്രീമിയം തുക കേന്ദ്രവുമായി പങ്കിടണമെന്ന അധിക നിബന്ധന ഏർപ്പെടുത്തിയിട്ടുള്ളത്.
Also read : ‘അടുത്ത സർക്കാർ ആരാണെങ്കിലും ലോക കേരള സഭ തുടരുക തന്നെ വേണം’; വൈറലായി ഫേസ്ബുക്ക് പോസ്റ്റ്
കേരളത്തിനോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അനേകം അനീതികളിൽ ഒന്നാണ് വിഴിഞ്ഞം തുറമുഖത്തിന്മേൽ അടിച്ചേൽപ്പിക്കുന്ന ഈ ബാധ്യത. ഇത് തിരിച്ചടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന ന്യായമായ ആവശ്യത്തോട് പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് കേന്ദ്ര മന്ത്രിമാർ ചെയ്തത്. കേരളത്തിന്റെ അഭിമാന പദ്ധതിയാണ് വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ട്. ഭീമമായ തുകയുടെ ബാധ്യത അടിച്ചേൽപ്പിക്കുന്ന ഇത്തരം നിബന്ധനകൾ കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന കൂടുതൽ വ്യക്തമാക്കുന്നുവെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


