‘കേരളം’ ആക്രമണം തുടർന്ന് ശശി തരൂർ; ഒരു വർഷം മുമ്പ് എഴുതിയ കാര്യം ഓർമിപ്പിച്ച് ഡോ. ജോൺ ബ്രിട്ടാസ് എംപി

Dr. John Brittas to shashi tharoor

സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റാനുള്ള ബില്ലിനെ തുടക്കം മുതൽ വിമർശിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നയാളാണ് ശശി തരൂർ എംപി. സമൂഹ മാധ്യമങ്ങളിൽ പേരുമാറ്റം സംബന്ധിച്ച് അദ്ദേഹം പങ്കുവെക്കാറുള്ള കുറിപ്പുകൾ വ്യാപക വിമർശനത്തിന് വിധേയമാകാറാണ് പതിവ്. ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ ശശി തരൂരിന്റെ പരാമർശത്തിന് മറുപടി നൽകുകയാണ് ഡോ. ജോൺ ബ്രിട്ടാസ് എംപി.

കേരളം വർദ്ധിച്ചുവരുന്ന കടബാധ്യതയും വികസന വെല്ലുവിളികളും നേരിടുന്ന ഒരു സമയത്ത്, പ്രതീകാത്മകമായ പേര് മാറ്റങ്ങളേക്കാൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വിതരണത്തിലും ഫലങ്ങളിലുമല്ലേ എന്നാണ് ശശി തരൂർ ചോദിക്കുന്നത്. എന്നാൽ കൃത്യം ഒരു വർഷം മുമ്പ് അദ്ദേഹം തന്നെ എഴുതിയ കാര്യം മറക്കാൻ പാടില്ലായിരുന്നു എന്നാണ് ജോൺ ബ്രിട്ടാസ് എംപിയുടെ മറുപടി. എക്സിൽ ശശി തരൂരിന്റെ അഭിമുഖം പങ്കുവെച്ചാണ് ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം.

‘ശശി തരൂർ എപ്പോഴും വ്യത്യസ്തമായ ഒരു രാഷ്ട്രീയക്കാരനാണെന്നാണ് അവകാശപ്പെടുന്നത്. ഹൈക്കമാൻഡുമായുള്ള വെടിനിർത്തലിന് ശേഷമായിരിക്കാം മറ്റേതൊരു കോൺഗ്രസുകാരനെയും പോലെയാകാൻ അദ്ദേഹം തീരുനമാനിച്ചത്. എന്നാൽ കൃത്യം ഒരു വർഷം മുമ്പ് ന്യൂ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത്, അതായത് 2025 ഫെബ്രുവരി 13ന് പ്രസിദ്ധീകരിച്ചത് തരൂർ മറക്കാൻ പാടില്ലായിരുന്നു’, ജോൺ ബ്രിട്ടാസ് എം പി കുറിച്ചു.

ALSO READ: ‘ഇത്ര ക്രൂരത അരുത്, ആക്ഷേപിക്കുന്നവർ ഇതുകൂടി അറിയണം…’: മന്ത്രിക്കൊപ്പമുള്ള ചിത്രത്തെ പോലും തേജോവധം ചെയ്യുന്ന മാധ്യമ ഭീകരതക്കെതിരെ ആഞ്ഞടിച്ച് പരിയാരത്തെ നഴ്‌സിംഗ് ജീവനക്കാരി

“ബിസിനസിൽ ദൈവത്തിന്റെ സ്വന്തം നാട്’ പിശാചിന്റെ കളിസ്ഥലമാണെന്ന് നിരീക്ഷിക്കാൻ പണ്ട് ഞാൻ നിർബന്ധിതനായിരുന്നു. എന്നാൽ ഇന്ന് സാമ്പത്തിക നവീകരണത്തിന്റെയും സുസ്ഥിര വളർച്ചയുടെയും മാതൃകയായി കേരളം വേറിട്ടുനിൽക്കാൻ തുടങ്ങിയിരിക്കുന്നു”, എന്നാണ് തരൂർ അന്ന് കുറിച്ചത്. ഈ പറഞ്ഞത് ഓർമയില്ലേ എന്നാണ് തരൂരിനോട് ജോൺ ബ്രിട്ടാസ് എംപി ചോദിക്കുന്നത്. അത് നിങ്ങൾക്ക് എന്തെങ്കിലും നല്ലത് കൊണ്ടുവരുന്നുവെങ്കിൽ ഇതൊന്നും ഓർമ്മിപ്പിക്കില്ലെന്നും ജോൺ ബ്രിട്ടാസ് എംപി പറയുന്നു.

നേരത്തെ പേര് മാറുമ്പോൾ ഇംഗ്ലീഷ് ഭാഷയിൽ മലയാളികളെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പദങ്ങളിൽ എന്ത് മാറ്റം വരുമെന്ന് തരൂർ ചോദിച്ചിരുന്നു. കേരളം എന്നാകുമ്പോൾ നിവാസികളെ ‘കേരളമൈറ്റ്’ എന്നാണോ വിളിക്കേണ്ടതെന്നും കേൾക്കുമ്പോൾ അതൊരു അണുജീവിയെ പോലുണ്ടെന്നും തരൂർ പറഞ്ഞിരുന്നു. അന്ന് ഇത്തരം ‘സൂക്ഷ്മജീവി-ധാതു ഉത്കണ്ഠ’യിൽ നിന്ന് മാറിനിൽക്കാൻ ശശി തരൂർ എംപിയെ ഉപദേശിച്ച ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ വാക്കുകൾ ചർച്ചയായതുമാണ്. “കേരള”ത്തിൽ നിന്ന് “കേരളം” എന്ന പദത്തിലേക്കുള്ള മൃദുവായ മാറ്റം ഒരു സ്വത്വ വംശനാശത്തിന് കാരണമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News