യുവ കോൺഗ്രസ് നേതാവിൽ നിന്നും ദുരനുഭവമുണ്ടായി എന്ന യുവനടിയുടെ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് ഗുരുതരമെന്ന് പറഞ്ഞ മന്ത്രി ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്ത കാര്യമാണിതെന്നും കൂട്ടിച്ചേർത്തു. ‘ഹു കെയേഴ്സ്’ മനോഭാവക്കാരോട് ധാർമ്മികതയെ കുറിച്ച് പറഞ്ഞിട്ട് എന്ത് കാര്യമെന്നും അവർ ചോദിച്ചു. ആരോപണവിധേയന്‍റെ രാഷ്ട്രീയപ്രസ്ഥാനം ഇതിൽ നടപടി എടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാഷ്ട്രീയ മേഖലയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചെയ്ത കാര്യങ്ങൾ അദ്ദേഹത്തിന് സ്വയം തെറ്റാണെന്ന് തോന്നാത്ത നിലയിൽ ധാർമ്മികതയെ കുറിച്ച് പറയാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കോൺഗ്രസിലെ യുവനേതാവിനെതിരെയുള്ള വെളിപ്പെടുത്തലിന് പിന്നാലെ തനിക്ക് നേരെ കടുത്ത സൈബര്‍ ആക്രമണം ഉണ്ടാകുന്നുവെന്ന് യുവനടി റിനി ആന്‍ ജോര്‍ജ് പറഞ്ഞു. ശക്തമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. അത് അദ്ദേഹത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയേയുള്ളൂ. തന്‍റെ ഭാഗത്ത് സത്യമുണ്ടെന്നും അവർ പറഞ്ഞു.
ആരോപണം ഉന്നയിച്ച ശേഷം ഒരുപാട് സ്ത്രീകള്‍ തന്നെ വിളിച്ചിരുന്നതായും റിനി ആന്‍ ജോര്‍ജ് വ്യക്തമാക്കി. അവരില്‍ പലര്‍ക്കും ഇയാളില്‍ നിന്നും ദുരനുഭവം നേരിട്ടിട്ടുണ്ട്. ആ നേതാവിനെതിരെ സംഘടനാപരമായ നടപടി എടുക്കുന്ന കാര്യത്തില്‍ ആ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഈ വിഷയത്തില്‍ നിയമനടപടികളിലേക്ക് കടക്കാന്‍ ഉദ്ദേശിക്കുന്നില്ല. ക്രിമിനല്‍ ബുദ്ധിയുള്ള ആളാണ് ആ നേതാവെന്നും റിനി ആന്‍ ജോര്‍ജ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

