
യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ എം അഭിജിത്തിന്റെ അധിക്ഷേപ പോസ്റ്റിന് മറുപടിയുമായി ഡോ. ജോ ജോസഫ്. വിവാദങ്ങളിലും സുവര്‍ണ്ണാവസരങ്ങളിലുമല്ല, ക്രിയാത്മകമായ ഇടപെടലുകളിലാണ് രാഷ്ട്രീയമെന്ന് ജോ ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി വ്യാപക അക്രമണ പരമ്പരകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം യൂത്ത് കോണ്‍ഗ്രസ് നടത്തിയത്. ‘പ്രതിഷേധിക്കുകയും സമരം ചെയ്യുകയും പ്രതികരിക്കുകയും വേണം, എന്നാല്‍ 67000 ത്തോളം മനുഷ്യര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഗാസയിലെ ലോകം കണ്ട ഏറ്റവും വലിയ വംശഹത്യക്കെതിരെ ഒരു ചെറുവിരല്‍ അനക്കിയെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നോ എന്ന് ജോ ജോസഫ് ചോദിച്ചു.
കോവിഡ് പരിശോധനയില്‍ ആള്‍മാറാട്ടം നടത്തിയ അഭിജിത്തിന്റെ ചെയ്തികളെയും ഡോ പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്. ചില ”യൂത്തു”കളെ കൊണ്ട് ജനോപകാരപ്രദമായ ഒരു കാര്യത്തില്‍ പ്രതികരിപ്പിക്കുക എന്നതിനേക്കാള്‍ എളുപ്പം ഒട്ടകത്തെ സൂചികുഴലിലില്‍ കൂടി കടത്തുന്നതായിരിക്കുമെന്ന് പറഞ്ഞാണ് ഡോ ജോസഫിന്റെ പോസ്റ്റ് അവസാനിക്കുന്നത്.
Also read – പാലിയേക്കര: ഉപാധികളോടെ ടോൾ പിരിക്കാൻ ഹൈക്കോടതിയുടെ അനുമതി
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…
പ്രിയ K M Abhijith
കുശലാന്വേഷണങ്ങൾക്ക് നന്ദി. ഫോട്ടോ ഒക്കെ വച്ചൊരു പോസ്റ്റായിട്ട് പോലും കാണാൻ ഇത്തിരി വൈകി,ക്ഷമിക്കുമല്ലോ.
ആശുപത്രിയിൽ ഈയിടെ തിരക്ക് വല്ലാതെ കൂടുതലാണ്.ഹൃദ്രോഗവും ഹൃദയ വേദനയുമൊക്കെ യുവാക്കളിലും കൂടുകയാണല്ലോ. പിന്നെ, കേരളത്തെ വരും വർഷങ്ങളിൽ എങ്ങനെ എല്ലാത്തലത്തിലും കൂടുതൽ മികച്ച ഒരു സ്ഥലമായി മാറ്റാം എന്നാലോചിക്കുന്ന വിഷൻ 2031സെമിനാറുകൾ നടക്കുകയാണെല്ലോ? കേരളത്തിൽ ഇന്ന് പിടിമുറക്കുന്ന ഹൃദ്രോഗത്തെ എങ്ങനെ പ്രതിരോധിക്കാം എന്ന ഒരു ചർച്ചയിൽ എനിക്കും ഭാഗമാകേണ്ടതുകൊണ്ട് അതിനായി ചില വായനകളും പരിചയമുള്ള ചില വിദഗ്ധരുമായിട്ടുള്ള ആശയവിനിമയവുമൊക്കെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ‘യൂത്തി’ൽ ഹൃദയ വേദനകൾ കൂടുന്ന കാലഘട്ടമാണെല്ലോ ഇത്.
നമുക്ക് ചെയ്യാവുന്നത് ചെയ്യണമല്ലോ?
ഇനി അങ്ങ് ചോദിച്ച പ്രശ്നത്തിലേക്ക് –
എന്തായാലും ഒരു കാര്യം ഉറപ്പല്ലേ. മൂന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തിട്ടോ, രണ്ടാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടോ ഒന്നുമല്ലല്ലോ അങ്ങ് സൂചിപ്പിച്ച കാര്യം ഉണ്ടായിരിക്കുന്നത് ?
എൻ്റെ രാഷ്ട്രീയം അങ്ങയുടേതിൽ നിന്നും കുറച്ചു വ്യത്യസ്തമാണ്. സാമാന്യ ജനത്തിന്റെ പ്രശ്നങ്ങളിൽ ഇടപെടുകയും അവരോടൊപ്പം തോളോടു ചേർന്ന് സമത്വ സുന്ദരമായ,ആരോഗ്യമുള്ള ഒരു ലോകം പാടുത്തുയർത്തുകയും ചെയ്യുക എന്ന വിശാലമായ കാഴ്ചപ്പാടാണ് എന്റെ രാഷ്ട്രീയം.വിവാദങ്ങളിലും സുവർണ്ണാവസരങ്ങളിലുമല്ല,ക്രിയാത്മകമായ ഇടപെടലുകളിലാണ് രാഷ്ട്രീയം.
പ്രതിഷേധിക്കുകയും സമരം ചെയ്യുകയും പ്രതികരിക്കുകയുമൊക്കെ വേണം. ഒരു സംശയവുമില്ല. പക്ഷേ അങ്ങയെ ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ? ഈയിടെ ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയായിരുന്നു ഗാസയിൽ നടന്നത് . ഏകദേശം 67000 ത്തോളം മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടുകയുണ്ടായി. അതിൽ തന്നെ 18000 ത്തോളം കുട്ടികളാണ്. ഇതിനെതിരെ ഒരു ചെറുവിരൽ അനക്കിയെങ്കിലും അങ്ങയോ അങ്ങയുടെ സംഘടനയോ പ്രതിഷേധിച്ചിരുന്നോ?
പിന്നെ ലോക ജനത ഒരുമിച്ചു കോവിഡിനെ നേരിട്ടപ്പോൾ അങ്ങ് കാണിച്ച സാമൂഹിക പ്രതിബദ്ധത എല്ലാവരും മറന്നു കാണും എന്ന് വിചാരിക്കരുത്.
NB: ചില “യൂത്തു”കളെ കൊണ്ട് ജനോപകാരപ്രമായ ഒരു കാര്യത്തിൽ പ്രതികരിപ്പിക്കുക എന്നതിനേക്കാൾ എളുപ്പം ഒട്ടകത്തെ സൂചികുഴലിലിൽ കൂടി കടത്തുന്നതായിരിക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

