
വിതുരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കന്റോൺമെന്റ് ഹൗസിലേക്ക് മാർച്ച് നടത്തി. വിഷയത്തിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടു. ആംബുലൻസ് തടഞ്ഞുവെയ്ക്കുന്ന സമരം ആദ്യമായിയാണ് കേരളത്തിൽ കാണുന്നത്. ഇത് ബോധംപൂർവം നടന്ന സംഭവമാണെന്നും, ആരോഗ്യ മേഖലയിൽ ആകെ കുഴപ്പമെന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു യൂത്ത് കോൺഗ്രസ് സമര നാടകമെന്നും വി കെ സനോജ് പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകർ ആംബുലൻസ് തടഞ്ഞതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കാൻ വൈകിയതോടെ രോഗിയായ ആദിവാസി യുവാവ് മരണപ്പെടുകയായിരുന്നു. ബന്ധുക്കൾ പറഞ്ഞിട്ടും ആംബുലൻസ് വിടാൻ പ്രവർത്തകർ തയാറായില്ല. ഇതോടെ അരമണിക്കൂറോളം വൈകിയാണ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ രോഗി മരിക്കുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളുവും വീണാ ജോർജും അറിയിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

