
കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ കേരള രാഷ്ട്രീയത്തെ മലീമസമാക്കി കളഞ്ഞെന്നും, ജനങ്ങൾക്ക് രാഷ്ട്രീയത്തോടുള്ള ബഹുമാനവും ആദരവും കുറഞ്ഞുവരുന്നതിന് കാരണം ഇത്തരത്തിലുള്ള നേതാക്കളും പാർട്ടിയുമാണെന്നും ഇ പി ജയരാജൻ. കോൺഗ്രസ് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ദുർബലപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്ക് പിന്നിൽ ആസൂത്രിതമായിട്ടുള്ള ശ്രമം നടന്നിട്ടുണ്ടെന്നും, ഒരു ലീഗൽ ബ്രെയിൻ പ്രവർത്തിച്ചിട്ടുണ്ടെന്നുമാണ് കെപിസിസി പ്രസിഡന്റ് ഉൾപ്പെടെ പറയുന്നത്. എന്നാൽ കെപിസിസി പ്രസിഡന്റിന് ലഭിച്ച പരാതിപോലും ആസൂത്രിതമായി തയ്യാറാക്കിയതാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ പരാതി ഇപ്പോഴല്ല, വർഷങ്ങൾക്കു മുമ്പ് തന്നെ കെപിസിസിയുടെ മുമ്പിലുണ്ട്. സ്ഥാനാർത്ഥിയായി നിശ്ചയിക്കുന്ന സമയത്ത് തന്നെ, ഈ സ്ഥാനാർത്ഥി അയോഗ്യനാണെന്നും കോൺഗ്രസിന് അപമാനകരമാണെന്നും പറഞ്ഞുകൊണ്ട് കോൺഗ്രസിലെ നിരവധി വനിതാ നേതാക്കൾ കെപിസിസിക്ക് മുമ്പിൽ നേരിട്ടു പോയി പരാതി പറഞ്ഞിരുന്നതായും ജയരാജൻ ചൂണ്ടിക്കാട്ടി.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് തരംഗമാണ് കാണാൻ സാധിക്കുന്നതെന്നും ഇ പി ജയരാജൻ. സംസ്ഥാനത്തുടനീളം എൽ.ഡി.എഫ്. ഗവൺമെന്റിനോട് ജനങ്ങൾക്ക് പ്രത്യേക ആദരവും വിശ്വാസവും പ്രതീക്ഷയുമുണ്ട്. കഴിഞ്ഞ ഒൻപത് വർഷക്കാലം കൊണ്ട് കേരളത്തിൽ വൻ മാറ്റങ്ങളാണ് ഉണ്ടായത്. ലക്ഷക്കണക്കിന് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ കേരളത്തിൽ ഉടനീളം നടന്നുവരികയാണ്. വിദ്യാഭ്യാസ, തൊഴിൽ, ആരോഗ്യ രംഗത്തടക്കം വലിയ മാറ്റമാണ് നമ്മുടെയൊക്കെ കൺമുമ്പിൽ കാണുന്നത്. ഈ വികസനം ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞതിന്റെ തെളിവാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

