
ശബരിമല സ്വർണ മോഷണക്കേസിൽ ഇ ഡി കേസെടുത്ത് അന്വേഷിക്കും. ഇ ഡിക്ക് മുഴുവൻ രേഖകളും നൽകാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു. റിമാൻഡ് റിപ്പോർട്ടും എഫ് ഐ എസും അടക്കമുള്ള രേഖകൾ ഇ ഡിക്ക് കൈമാറും. കേസ് രേഖകൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ അപേക്ഷയിലാണ് കൊല്ലം വിജിലൻസ് കോടതി അനുകൂല വിധി പറഞ്ഞത്. കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനെ എതിർക്കുന്നില്ലെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചിരുന്നു. എഫ്ഐആർ, FIS, റിമാന്റ് റിപ്പോർട്ട്, മൊഴി പകർപ്പുകൾ, ഫോറൻസിക് റിപ്പോർട്ട് ഉൾപ്പടെ ഇഡിക്ക് കൈമാറണം.
അതേസമയം, കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസു, മുൻ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജു,മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി. മുരാരി ബാബു, എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് എ ബദറുദ്ദീന്‍ തള്ളിയത്.
ശ്രീകോവിലിലെ കട്ടിളപ്പാളികൾ ചെമ്പ് പാളികളെന്ന പേരിൽ സ്വർണം പൂശാനായി കൈമാറിയെന്ന കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. കട്ടിളപ്പാളികൾ സ്വർണം പൊതിഞ്ഞതിന് രേഖകളില്ലെന്ന വാദമാണ് എൻ. വാസുവിന്റെ അഭിഭാഷകൻ ഉന്നയിച്ചത്. എന്നാൽ സ്വർണ്ണം പൊതിഞ്ഞിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. സ്വര്‍ണ്ണത്തിന്‍റെ കൈവശക്കാരന്‍ എന്ന നിലയില്‍ ജാഗ്രത പുലര്‍ത്തിയില്ലെന്നതാണ് ഏഴാം പ്രതിയായ മുന്‍ തിരുവാഭരണം കമ്മീഷണര്‍ കെ എസ് ബൈജുവിനെതിരായ കണ്ടെത്തല്‍.
ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ കൈമാറിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിലിന്റെ കട്ടിളപ്പാളികൾ കൈമാറിയതിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ മുരാരി ബാബുവിനെതിരായ കേസ്. കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷകള്‍ തള്ളിയ സാഹചര്യത്തിലായിരുന്നു മൂവരും ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

