
തദ്ദേശ തെരെഞ്ഞടുപ്പ് ബിജെപി തൃശൂരില്‍ നേരിട്ടത് വന്‍ തിരിച്ചടി. ജില്ലാ നേതൃത്വത്തിനെതിരെ കടുത്ത അതൃപ്തിയുമായി സംസ്ഥാന നേതൃത്വം തന്നെ രംഗത്തുണ്ട്. പാര്‍ലമെന്റ് തെരെഞ്ഞടുപ്പില്‍ സുരേഷ് ഗോപി മുന്നേറ്റം സൃഷ്ടിച്ച ഇടങ്ങളില്‍ പോലും ബിജെപി തകര്‍ന്നടിഞ്ഞു.
തൃശൂരില്‍ കോര്‍പ്പറേഷനില്‍ ഉള്‍പ്പെടെ വലിയ മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോർപ്പറേഷനിൽ 2020 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ രണ്ട് സീറ്റ് കൂടുതല്‍ നേടി 8 സീറ്റുകള്‍ പിടിക്കാന്‍ മാത്രമാണ് ബിജെപിക്ക് കഴിഞ്ഞത്. ജില്ലാ പഞ്ചായത്തില്‍ അക്കൗണ്ട് തുറക്കണമെന്ന ബിജെപിയുടെ മോഹം ഇത്തവണയും പൂവണിഞ്ഞില്ല. 86 ഗ്രാമപഞ്ചായത്തുകളില്‍ ഒരു ഗ്രാമപഞ്ചായത്തില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.
ALSO READ: വയനാട്ടിലെ കടുവ ഭീതി; പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ജില്ലയില്‍ ആകെയുള്ള 231 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ ബിജെപിക്ക് നേടാനായത് വെറും അഞ്ച് ഡിവിഷനുകളാണ്. ആകെയുള്ള 7 നഗരസഭകളിൽ 36 ഡിവിഷനുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപി ജില്ലയില്‍ ഉണ്ടായിട്ടും, പ്രചരണ രംഗത്ത് സജീവമായിരുന്നിട്ടും പാര്‍ട്ടിയെ ജനങ്ങള്‍ കൈവിട്ടു. സുരേഷ് ഗോപി നാട്ടൊട്ടുക്ക് കല്ലുങ്ക് സംവാദം നടത്തിയതും ജനങ്ങള്‍ക്കിടയില്‍ വിലപോയില്ല എന്നു മാത്രമല്ല, ഈ ഇടങ്ങളില്‍ ഏറ്റവും കുറഞ്ഞവോട്ട് ശതമാനമാണ് ബിജെപിക്ക് ലഭിച്ചത്. സുരേഷ് ഗോപി ഉണ്ടായിരുന്നിട്ടു പോലും പാര്‍ട്ടിക്ക് മെച്ചമുണ്ടാക്കാനാകാത്തതിൽ കടുത്ത അതൃപ്തിയിലാണ് സംസ്ഥാന നേതൃത്വം. ജില്ലാ നേതാക്കളെ വിളിച്ച് കർശനമായി താക്കീത് ചെയ്യാണ് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഒരുങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

